മൂവാറ്റുപുഴ/കോതമംഗലം: മുള്ളരിങ്ങാട് -ചാത്തമറ്റം റോഡ് നിര്‍മാണത്തിനിടെ അനുമതിയില്ലാതെ റോഡുവക്കിലെ സ്ഥലം നിരത്തിയത് സംബന്ധിച്ച് വനം വകുപ്പും മാത്യു കുഴൽനാടൻ എം.എൽ.എയും തമ്മിൽ തർക്കം. നിർമാണത്തിനെത്തിയ മണ്ണുമാന്തി യന്ത്രം അടക്കം വനം വകുപ്പ് കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് വാഹനങ്ങള്‍ എം.എൽ.എ ഇടപെട്ട് ബലമായി മോചിപ്പിച്ചു. വനംവകുപ്പിന്റെ പരാതിയിൽ പൊലീസ് ഇടപെട്ട് പിന്നീട് വാഹനങ്ങൾ കസ്റ്റഡിയിലെടുപ്പിച്ചു.
വ്യാഴാഴ്ച ഉച്ചയോടെ ചാത്തമറ്റം ഫോറസ്റ്റ് സ്റ്റേഷനിലാണ് എം.എല്‍.എ ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി കൊമ്പുകോര്‍ത്തതും വാഹനങ്ങള്‍ ബലമായി മോചിപ്പിച്ചതും. ചാത്തമറ്റം- മുള്ളരിങ്ങാട് റോഡിന്റെ നിർമാണ സാമഗ്രികളിറക്കാന് റോഡുവക്കിലെ വനം വകുപ്പിന്റെ സ്ഥലം അനുമതിയില്ലാതെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നിരത്തിയതാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ പ്രകോപനത്തിന് കാരണം. മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്ന കാരണം പറഞ്ഞാണ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത്. നിർമാണം തടസ്സപ്പെട്ടതോടെ വിഷയത്തില്‍ പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും ഇടപെട്ടു. കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെങ്കിലും വാഹനങ്ങള്‍ വിട്ടുനല്‍കില്ലെന്ന നിലപാടിലായിരുന്നു വനം വകുപ്പ്.
ഇതോടെ നാട്ടുകാരും തൊഴിലുറപ്പ് തൊഴിലാളികളും ഫോറസ്റ്റ് ഓഫിസ് വളഞ്ഞു. സ്ഥലത്തെത്തിയ എം.എൽ.എ നടത്തിയ ചര്‍ച്ചയിലും വാഹനം വിട്ടുനല്‍കില്ലെന്ന നിലപാടില്‍ ഉദ്യോഗസ്ഥര്‍ ഉറച്ചുനിന്നു. എം.എല്‍.എ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും നടപടി ഉണ്ടായില്ല. ഇതേ തുടര്‍ന്ന് സ്വന്തംനിലയിൽ എം.എല്‍.എ വാഹനം എടുക്കാൻ ഡ്രൈവർക്ക് നിർദേശം നല്‍കുകയായിരുന്നു. വനം വകുപ്പിന് നടപടി എടുക്കാനാണ് ഭാവമെങ്കിൽ തന്നെ ഒന്നാം പ്രതിയാക്കി വേണം കേസെടുക്കാനെന്നും എം.എല്‍.എ പറഞ്ഞു.റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി മുള്ളരിങ്ങാട് - ചാത്തമറ്റം റോഡിന്റെ പണി കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. വനാതിർത്തിയിൽനിന്ന് റോഡിലേക്ക് വളർന്ന പച്ചിലക്കാടുകളും മറ്റും വൃത്തിയാക്കാനാണ് മണ്ണുമാന്തി യന്ത്രം എത്തിച്ചത്.
അതേസമയം, സമരം അവസാനിച്ചതിന് ശേഷം വനം വകുപ്പ് അധികൃതർ അറിയിച്ചതനുസരിച്ച് പൊലീസ് വാഹനം കസ്റ്റഡിയിൽ എടുത്തു. തങ്ങൾ കസ്റ്റഡിയിൽ എടുത്ത വാഹനം ബലമായി ഇറക്കിക്കൊണ്ടുപോയതിനും സ്റ്റേഷൻ കെട്ടിടത്തിന്റെ ജനൽച്ചില്ല് തകർത്തതിനും പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അനധികൃതമായി വനഭൂമിയിൽ പ്രവേശിച്ചു നാശനഷ്ടം വരുത്തിയതിനു കരാറുകാരനെതിരെ കേസെടുത്തതായും വനപാലകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.