രാജ്യം ഒരു സ്വാതന്ത്ര്യദിനം കൂടി ആഘോഷിക്കുമ്പോൾ ബ്രിട്ടീഷ് ഭരണകാലത്തെ ഓർമിപ്പിക്കുന്ന ചരിത്ര സ്മാരകം ഇന്നും കോന്നിയിൽ തലയുയർത്തി നിൽക്കുന്നു. 200 വർഷത്തിലധികം പഴക്കമുള്ള ഇൻസ്പെക്ഷൻ ബംഗ്ലാവാണിത്. വനംവകുപ്പാണ് പരിപാലിക്കുന്നത്. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് അവർ ഇവിടെ താമസിച്ചിരുന്നു. തേക്ക് തടിയിൽ നിർമിച്ച ചാരുകസേരയും പണപ്പെട്ടിയും ഇവിടെ സൂക്ഷിക്കുന്നുണ്ട്. ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ടി.എഫ്. ബോർഡിലിയോണാണ് കോന്നിയിൽ ഇൻസ്പെക്ഷൻ ബംഗ്ലാവ് സ്ഥാപിച്ചത്.
പുരാതന കാലം മുതൽ കോന്നിയിലെ തേക്ക് തടി പ്രശസ്തമായിരുന്നു. ആദ്യകാലത്ത് പന്തളം രാജവംശത്തിനായിരുന്നു കച്ചവട മേൽനോട്ടം.1796ൽ പന്തളം രാജവംശത്തിൽനിന്ന് പണയപ്രകാരം തടിക്കച്ചവടം തിരുവിതാംകൂർ രാജാവിെൻറ അധീനതയിലായി. അക്കാലത്ത് അച്ചൻകോവിലാറ്റിൽ കൂടി ചങ്ങാടത്തിലാണ് തേക്ക് തടി കൊണ്ടുവന്നിരുന്നത്. തുടർന്ന് 1820ൽ ബ്രിട്ടീഷ് മോഡലിൽ വനംവകുപ്പ് പുനഃസംഘടിപ്പിച്ചതോടെയാണ് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ കോന്നിയിലേക്ക് എത്തിത്തുടങ്ങിയത്. അന്ന് അച്ചൻകോവിലാറിെൻറ സഞ്ചയം കടവിൽ ചെക്ക് പോസ്റ്റ് നിർമിച്ച് തടി ഡിപ്പോ തുടങ്ങി. ആവശ്യക്കാർ ഇവിടെയെത്തി തടികൾ വിലകൊടുത്ത് ആലപ്പുഴ ഉൾെപ്പടെ ദേശങ്ങളിലേക്ക് കൊണ്ടുപോയിരുന്നു. ഒാരോ ദിവസത്തെയും വ്യാപാര കണക്കുകൾ ബംഗ്ലാവിൽ ഒത്തുനോക്കി ലഭിച്ച പണം പെട്ടിയിലേക്ക് മാറ്റും. ആ പണപ്പെട്ടിയാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. രണ്ടു നൂറ്റാണ്ടിെൻറ കഥപറയുന്ന ബംഗ്ലാവിെൻറ മേൽക്കൂര തേക്ക്, ആഞ്ഞിലി, ഈട്ടി എന്നിവ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. വെട്ടുകല്ലുകൊണ്ടാണ് ഭിത്തി. രണ്ടു മുറികളും അടുക്കളയും ഉൾെപ്പടെ സംവിധാനങ്ങൾ ഇവിടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.