ദേശീയപാതയിൽ ബുധനാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ തകർന്ന അങ്കമാലി മോർണിങ് സ്റ്റാർ കോളജ് മതിൽ
അങ്കമാലി: മോർണിങ് സ്റ്റാർ കോളജിന് സമീപം വിദ്യാർഥിനി കാറിടിച്ച് മരിക്കാനിടയായ നൊമ്പരവും വിവാദവും കെട്ടടങ്ങുന്നതിന് മുമ്പെ ബുധനാഴ്ചയും കോളജ് മതിൽ തകർത്തും കാറുകൾ കൂട്ടിയിടിച്ചും അപകടം. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഇവിടെ 20ലേറെ അപകടങ്ങളാണ് അരങ്ങേറിയത്. നിരവധി തവണ കോളജ് മതിൽ തകരുകയും ഏതാനും പേർക്ക് ജീവഹാനിയും സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 28ന് വൈകlട്ട് എടവനക്കാട് സ്വദേശിനിയും മോർണിങ് സ്റ്റാർ കോളജിലെ രണ്ടാംവർഷ ബി.കോം വിദ്യാർഥിനിയുമായ ജാസ് ലിയ പാർട് ടൈം ജോലി കഴിഞ്ഞ് കോളജ് ഹോസ്റ്റലിലേക്ക് റോഡരികിലൂടെ നടന്ന് വരുന്നതിനിടെ കാറിടിച്ച് മരിച്ച സംഭവമാണ് വിവാദമായത്.
ജാസ് ലിയയെ ഇടിച്ചുതെറിപ്പിച്ച ശേഷം കാർ നിർത്താതെ പോവുകയായിരുന്നു. അപകടത്തിന് ശേഷം കാർ ഓടിച്ച സ്വകാര്യ മെഡിക്കൽ കോളജിലെ ഹൗസ് സർജനായ കോട്ടയം അതിരമ്പുഴ സ്വദേശി സിറിയക് പി. ജോൺ ഒളിവിൽ പോയി. ഒടുവിൽ ഒരാഴ്ചക്ക് ശേഷമാണ് രൂപംമാറി വാഗമണിൽ ഒളിച്ച് താമസിച്ചിരുന്ന പ്രതിയെ പൊലീസ് പിടികൂടിയത്. അങ്കമാലിയിൽനിന്ന് ആലുവയിലേക്ക് വരുന്ന വാഹനങ്ങളാണ് അപകടത്തിൽപെടുന്നത്. മഴക്കാലത്തും അമിതവേഗത്തിൽ സഞ്ചരിക്കുമ്പോഴുമാണ് കൂടുതലായും അപകടങ്ങളുണ്ടാകുന്നത്. അങ്കമാലി റെയിൽവേ സ്റ്റേഷൻ കഴിഞ്ഞ് ടെൽക്ക് കവലയിലെത്തിയ ശേഷമാണ് അപകടങ്ങൾ തുടർക്കഥയാകുന്നത്. ഇവിടെനിന്ന് കുത്തനെ വലത്തോട്ട് തിരിഞ്ഞ് പൊടുന്നനെ കുത്തനെ ഇടത്തോട്ടും തിരിയുമ്പോഴാണ് വേഗം അധികമാണെങ്കിൽ നിയന്ത്രിക്കാനാകാതെ കോളജ് മതിലിൽ പാഞ്ഞുകയറുന്നത്. ടെൽക്ക് കവല മുതൽ ചെറിയവാപ്പാലശ്ശേരി വരെ വളവ് നിവർത്താൻ കാലങ്ങളായി പല പദ്ധതികൾ ആവിഷ്ക്കരിച്ചെങ്കിലും അതെല്ലാം ജലരേഖയായി മാറുകയോ, അധികൃതർ മറന്ന മട്ടോ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.