പട്ടിമറ്റം ചെങ്ങരയിൽ വീട്ടുവളപ്പിലെ കാണറിൽ ചാടിയ യുവാവ്
പട്ടിമറ്റം: വീട്ടിൽ അതിക്രമിച്ച് കയറി കിണറ്റിൽ ചാടിയ യുവാവ് മണിക്കൂറുകളോളം പൊലീസിനെയും അഗ്നിരക്ഷാ സേനയെയും വട്ടംചുറ്റിച്ചു. ഒടുവിൽ മുളക് സ്പ്രേയും ഫയർ എഞ്ചിൻ വെള്ളം ശക്തമായി പമ്പ് ചെയ്താണ് കരക്കെത്തിച്ചത്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ പട്ടിമറ്റം ചെങ്ങര നീറ്റുകാട്ടിൽ ഓമനയുടെ വീട്ടിലെ കിണറിലാണ് കോട്ടയം അതിരമ്പുഴ പുതുശേരി വീട്ടിൽ സുബിൻ (42) അഭ്യാസം നടത്തിയത്. ഇയാളുടെ മേൽവിലാസം സംബന്ധിച്ച് സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.
ലഹരിക്ക് അടിമയായതിനാൽ ഇയാളിൽനിന്ന് കൃത്യമായ വിവരങ്ങൾ ലഭിക്കുന്നില്ല. ലഭ്യമായ വിലാസം പരിശോധിച്ചതിൽ ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് വിവരം. ചെങ്ങര മേഖലയിൽ ഇയാൾ ഉച്ചമുതൽ കറങ്ങി നടക്കുന്നുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. വീട്ടിലെ പൂട്ടിയ ഗെയിറ്റ് തുറന്ന് വീട്ടിൽ കയറി കിണറിലേക്ക് എടുത്തു ചാടുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. വല ഉപയോഗിച്ച് പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും അക്രമാസക്തനായ ഇയാൾ വലയിൽ കയറിയ ശേഷം മുകളിലേക്ക് പൊങ്ങാത്ത വിധം കിണറിൽ പിടിച്ചു.
അനുനയത്തിലൂടെ പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും അസഭ്യവർഷമായിരുന്നു ഫലം. മൂന്നടി വെള്ളവും 12 അടി താഴ്ചയുമുള്ള കിണറ്റിലിറങ്ങി രക്ഷപ്പെടുത്താൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ഉപദ്രവിക്കാനും ശ്രമിച്ചു. മണിക്കൂറുകൾ പിന്നിട്ടിട്ടും പുറത്തുവരാൻ കൂട്ടാക്കാതെ വന്നതോടെയാണ് മുളക് സ്പ്രേയും പ്രയോഗിച്ചത്. തുടർന്ന് അഞ്ച് മണിയോടെ ഇയാളെ പുറത്തെടുത്ത് പൊലീസിന് കൈമാറി.
പട്ടിമറ്റം അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫിസർ എൻ.എച്ച്. അസൈനാർ, ഗ്രേഡ് സ്റ്റേഷൻ ഓഫിസർമാരായ ജോബി മാത്യു, ബെന്നി മാത്യൂസ്, കെ.കെ. ശ്യാംജി എന്നിവരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ ആർ. രതീഷ്, അഖിൽ ദേവ്, ഷിജിൻ, അനിൽകുമാർ, സനൂപ്, പി.എം. ഷാനവാസ്, സുനിൽ രാമചന്ദ്രൻ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.