കരുമാല്ലൂർ: നാലു ദിവസമായി കരുമാല്ലൂരിലെ പടിഞ്ഞാറൻ മേഖലയിൽ കുടിവെള്ളം മുടങ്ങിയത് സംബന്ധിച്ച് ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ഭരണ-പ്രതിപക്ഷ വാക്പോര്. പൈപ്പ് വെള്ളം എത്താത്ത മേഖലയിൽ കുടിവെള്ളം എത്തിക്കാൻ പഞ്ചായത്ത് ഒന്നും ചെയ്തില്ലെന്നാണ് ആരോപണം. ഇത് ചോദ്യം ചെയ്തതിന് പ്രസിഡന്റ് ന്യായമായ മറുപടി നൽകിയില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. കുടിവെള്ളം വിതരണം ചെയ്യുന്ന കരാറുകാരന് അനുകൂലമായി സംസാരിക്കുകയാണ് പ്രസിഡന്റ് ചെയ്തതെന്ന് ആരോപിച്ച് പ്രതിപക്ഷാംഗം കെ.എ. ജോസഫ് കുത്തിയിരുപ്പ് സമരം നടത്തി.
പിന്തുണയുമായി മറ്റ് പ്രതിപക്ഷാംഗങ്ങളും ബി.ജെ.പി അംഗവുമെത്തി.ചില വാർഡുളിൽ മാത്രം കുടിവെള്ളം വിതരണം ചെയ്യുന്നതിനായി പ്രസിഡന്റ് പ്രത്യേക ക്വട്ടേഷൻ നൽകിയെന്ന് പ്രതിപക്ഷം ആരോപിച്ചു. മുൻ തീരുമാനത്തിന് വിരുദ്ധമായാണ് ജലവിതരണത്തിന് മറ്റൊരു അനധികൃത ക്വട്ടേഷൻ നൽകിയതെന്നും അവർ ആരോപിച്ചു. പ്രശ്നം പരിഹരിച്ച ശേഷം ഭരണസമിതി യോഗം ചേരാമെന്ന് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പറഞ്ഞതോടെയാണ് പ്രസിഡന്റ് യോഗം പിരിച്ചുവിട്ട് ഇറങ്ങിപ്പോയി. പ്രതിപക്ഷാംഗങ്ങളായ എ.എം. അലി, ബീന ബാബു, കെ.എ. ജോസഫ്, ടി.എ. മുജീബ്, ഇ.എം. അബ്ദുസലാം, ജി.വി. പോൾസൺ, കെ.എം. ലൈജു, സൂസൻ വർഗീസ്, നദീറ ബീരാൻ എന്നിവരും ബി.ജെ.പി അംഗം കെ.എസ്. മോഹൻകുമാറും പ്രതിഷേധത്തിൽ പങ്കെടുത്തു.
അതേസമയം, പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമാണന്ന് പ്രസിഡന്റ് ശ്രീലത ലാലു പറഞ്ഞു. കുടിവെള്ള വിതരണം ശനിയാഴ്ച രാവിലെ മുതൽ തന്നെ പുനരാരംഭിച്ചിരുന്നു. വെള്ളമെത്താത്ത ഇടങ്ങളിൽ ടാങ്കർ ലോറികളിൽ വെള്ളമെത്തിക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് മറച്ചുവെച്ച് ബോധപൂർവം ഭരണ സമിതി യോഗം പ്രതിപക്ഷം അലങ്കോലപ്പെടുത്തിയതായി പ്രസിഡന്റ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.