100 കോടിയുടെ സംരംഭങ്ങൾ: 11 വർഷത്തിനിടെ കേരളത്തിൽ നാലെണ്ണം മാത്രം

കൊച്ചി: സംസ്ഥാനത്ത് 2011 മുതൽ 2022 ഫെബ്രുവരി അഞ്ചുവരെ 100 കോടി രൂപയിലധികം നിക്ഷേപം നടത്തിയത് നാലു സ്ഥാപനങ്ങൾ മാത്രമാണെന്ന് വിവരാവകാശ രേഖ. കെ.എസ്.ഐ.ഡി.സിയുടെ സഹായത്തോടെ ആരംഭിച്ച പദ്ധതികളുടെ കണക്കാണ് ഇത്. അതേസമയം, എട്ട് മെഗാ സംരംഭങ്ങൾ കേരള സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡിന്‍റെ അനുമതിക്കായി കാത്തുനിൽക്കുന്നുണ്ട്. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കെ.എസ്.ഐ.ഡി.സി നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ. 12,375 കോടിയുടെ മുതൽമുടക്കുള്ളതാണ് 'വെയ്റ്റിങ് ലിസ്റ്റിലെ' പദ്ധതികൾ. നെൽപ്പാടം, തണ്ണീർത്തടം ഭൂമിയുടെ തരംമാറ്റത്തിന് വരുന്ന കാലതാമസമാണ് വൻകിട പദ്ധതികൾ യാഥാർഥ്യമാകാത്തതിന് പിന്നിലെ കാരണം. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ജോയ്‌സ് ബീച്ച് റിസോർട്ട്, എസ്.പി ഹൈടെക്, യാന്‍സ് ഹെൽത്ത്കെയർ എന്നിവയാണ് 100 കോടിക്ക് മുകളിൽ നിക്ഷേപം നടത്തിയ സ്ഥാപനങ്ങൾ. കേരളം വ്യവസായ സൗഹാര്‍ദമാണെന്ന് പറയുമ്പോഴും കാര്യമായ നിക്ഷേപം വരുന്നില്ലെന്ന് ഗോവിന്ദൻ നമ്പൂതിരി ചൂണ്ടിക്കാട്ടി. മാത്രമല്ല, കോടികൾ മുതൽമുടക്കുള്ള പദ്ധതികൾക്ക് അനുമതി നീളുന്ന സ്ഥിതിവിശേഷമാണ്. നിക്ഷേപക സംഗമങ്ങൾക്ക് പകരം സംരംഭങ്ങൾ നടത്താനുള്ള സാഹചര്യമാണ് സംസ്ഥാന സർക്കാർ അടിയന്തരമായി ഒരുക്കേണ്ടതെന്നും അദ്ദേഹം പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.