വീട്ടിലെത്തിയ പി. രാജീവിനെ എം. ലീലാവതി അനുഗ്രഹിക്കുന്നു
കളമശ്ശേരി: എഴുത്തുകാരി ഡോ. എം. ലീലാവതിയെ നേരിൽ കണ്ട് അനുഗ്രഹം തേടിയും മണ്ഡലത്തിലെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ വീടുകൾ കയറി വോട്ടർമാരെ കണ്ടും പി. രാജീവ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. വൈകിട്ട് 4.15ഓടെ തൃക്കാക്കരയിലെ എം. ലീലാവതിയുടെ വീട്ടിലെത്തിയ രാജീവിനെ മകൻ വിനയൻ സ്വീകരിച്ചു. തെരഞ്ഞെടുപ്പ് കാര്യങ്ങളൊക്കെ വിശദമായി ടീച്ചർ ചോദിച്ചറിഞ്ഞ ലീലാവതി സ്ഥാനാർഥിയെ അനുഗ്രഹിച്ചു. തൃക്കാക്കര ക്ഷേത്രത്തിൽനിന്ന് തന്റെ സ്വദേശമായ ഗുരുവായൂരിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവിസ് ആരംഭിച്ചതിൽ ടീച്ചർ സന്തോഷം പ്രകടിപ്പിച്ചു. എഴുത്തുകാരി കെ.ആർ. മീര മണ്ഡലത്തിൽ എത്തുന്ന വിവരം രാജീവ് ടീച്ചറെ അറിയിച്ചു.
രാവിലെ ചിറയം ഭാഗത്ത് വോട്ടർമാരെ കാണാൻ പോയിരുന്നു. കണ്ണാലി തെറ്റയിലെ ഐശുമ്മയുടെ വീട്ടിലെത്തിയ രാജീവിനെ ദീര്‍ഘകാലത്തെ കുടിവെള്ളക്ഷാമം തീര്‍ക്കാന്‍ സഹായിച്ചതിന്റെ കടപ്പാട് അറിയിച്ചു. ആലങ്ങാട് പഞ്ചായത്തിലെ വീടുകളില്‍ കയറി വോട്ടഭ്യർഥിക്കുന്നതിനിടെയാണ് ഐശുമ്മയുടെ വീട്ടില്‍ പി. രാജീവ് എത്തിയത്. തുടര്‍ന്ന് പാനായിക്കുളം, തിരുവാലൂര്‍, കൊടുവഴങ്ങ എന്നിവിടങ്ങളില്‍ വിവിധ ആരാധനാലയങ്ങളും വീടുകളും രാജീവ് സന്ദര്‍ശിച്ചു. പാനായിക്കുളം മഠം, ആലങ്ങാട് സെന്റ് മേരിസ് പള്ളി, പാനായിക്കുളം ക്രിസ്ത്യന്‍ പള്ളി, കന്യാസ്ത്രീ മഠങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ എത്തി വോട്ടര്‍മാരെ കണ്ടു.
മട്ടാഞ്ചേരി: കൊച്ചി മണ്ഡലം തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ഇടത് മുന്നണി സ്ഥാനാര്‍ഥി സിറ്റിങ് എം.എല്‍.എ കൂടിയായ കെ.ജെ മാക്സി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വിവിധ മതസ്ഥാപനങ്ങളും സാമൂഹിക കേന്ദ്രങ്ങളും സന്ദർശിച്ചു. രാവിലെ ബിഷപ് ഹൗസിൽ എത്തിയ സ്ഥാനാർഥി ബിഷപ് ഡോ. ആന്റണി കാട്ടിപ്പറമ്പിലുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് കൊച്ചങ്ങാടി ചെമ്പിട്ട പള്ളി സന്ദർശിച്ച് ഖത്തീബ് അഷ്‌റഫ് സഖാഫിയുമായി കൂടിക്കാഴ്ച നടത്തി. ശേഷം സൗദി പള്ളി കോൺവെന്റിലെത്തി തയ്യൽ പരിശീലനം നടത്തുന്ന വീട്ടമ്മമാരെയും പരിശീലനം നൽകുന്ന സിസ്റ്റർമാരുമായും കുശലം പറഞ്ഞു.
എൽ.ഡി.എഫ് സ്ഥാനാർഥി കെ.ജെ മാക്സി കൊച്ചി ബിഷപ്പ് ആന്റണി കാട്ടി പറമ്പിലിനെ സന്ദർശിച്ചപ്പോൾ
വൈകീട്ട് തോപ്പുംപടി ബി.ഒ.ടി പാലം ജംഗ്ഷനിൽനിന്ന് ആരംഭിച്ച റാലി കഴുത്ത്മുട്ട് ജംഗ്ഷനിൽ സമാപിച്ചു. എം.കെ അബ്ദുൽ ജലീൽ, എം.എം ഫ്രാൻസിസ്, സുനിൽ കുമാർ, പി.എസ്. രാജം, കെ.എം റിയാദ്, പി.എ പീറ്റർ, ടി.വി അനിത എന്നിവർ നേതൃത്വം നൽകി.
തൃപ്പൂണിത്തുറ: മൺമറഞ്ഞ പൂർവികർക്ക് രക്തപുഷ്പങ്ങൾ അർപ്പിച്ച് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.എൻ. ഉണ്ണികൃഷ്ണൻ. മന്ത്രിയായിരുന്ന ടി.കെ. രാമകൃഷ്ണൻ, ജില്ല സെക്രട്ടറിയായിരുന്ന എ.പി. വർക്കി എന്നിവരുടെ സ്മാരക കുടീരത്തിലെത്തിയാണ് അനുഗ്രഹം തേടിയത്. തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി ഓഫിസിലെ എ.പി. വർക്കി സ്മൃതി മണ്ഡപത്തിലും ഹാരം സമർപ്പിച്ചു. അഭിവാദ്യവും മൗനാചരണവും തുടർന്നു. എരൂരിൽ നേരത്തെ ആദ്യമെത്തിയത് ഓട്ടോ സ്റ്റാൻഡിൽ.
മന്ത്രിയായിരുന്ന ടി.കെ. രാമകൃഷ്ണന് കെ.എൻ. ഉണ്ണികൃഷ്ണൻ ആദരം അർപ്പിക്കുന്നു
മിക്കവരെയും പരിചയമുണ്ടെങ്കിലും ചുമരിലെ ചിത്രത്തിലുള്ള ആളെന്ന് സ്ഥാനാർഥിയുടെ പരിചയപ്പെടുത്തൽ. എല്ലാവരും കൂപ്പുകൈകളോടെയും ഹസ്തദാനത്തോടെയും സന്തോഷം പങ്കുവെച്ചു. തുടർന്ന് പരിചയക്കാരായ ചിലരുടെ വീടുകളിലും സന്ദർശനം. തൃപ്പൂണിത്തറ മണ്ഡലം കമ്മിറ്റി സെക്രട്ടറി ടി. സി. ഷിബു, ഏരിയ സെക്രട്ടറി പി. വാസുദേവൻ, ടി.കെയുടെ മകൻ എം.ആർ. യതീന്ദ്രൻ, അഡ്വ. എസ്. മധുസൂദനൻ, ഐ.എ. രാജേഷ്, എഴുത്തുകാരി തനൂജ ഭട്ടതിരി എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.
കാക്കനാട്: എൽ.ഡി.എഫ് സ്ഥാനാർഥി പുഷ്പദാസ് തൃക്കാക്കര മണ്ഡലത്തിൽ പര്യടനം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ എട്ടിന് സി.പി.എം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫിസിലെത്തിയ ശേഷം കാക്കനാട് ചുമട്ട് തൊഴിലാളികളെ കണ്ട് വോട്ടഭ്യർഥിച്ചാണ് പര്യടനം ആരംഭിച്ചത്. കഴിഞ്ഞ തവണ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ജോ ജോസഫ് മാലയിട്ട് സ്വീകരിച്ചു. സ്റ്റാൻഡിലെത്തി ഓട്ടോ തൊഴിലാളികളോട് വോട്ടഭ്യർഥിച്ചു. ബസ് സ്റ്റാൻഡ്, കടകൾ കേന്ദ്രീകരിച്ചും പ്രചാരണം നടത്തി. മരണവീടുകളിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.
പുഷ്പദാസ് ഭരണ സമിതിയംഗമായിരുന്ന കേരള ബാങ്കിന്റെ ജില്ല ആസ്ഥാനമായ കാക്കനാടുള്ള ബാങ്ക് ഓഫിസ് സന്ദർശിച്ചു. സ്നേഹാദരങ്ങൾ നൽകി ജീവനക്കാർ ഹൃദ്യമായ വരവേൽപ്പ് നൽകി. ചിരിച്ചും കുശലം പറഞ്ഞും ബന്ധം പുതുക്കിയ പുഷ്പദാസ് ജീവനക്കാരോട് വോട്ടഭ്യർഥിച്ചു. തുടർന്ന് കെ.എസ്.ഇ.ബി തൃക്കാക്കര നഗരസഭയിലും ജീവനക്കാരോട് വോട്ടഭ്യർഥിച്ചു.
എൽ.ഡി.എഫ് സ്ഥാനാർഥി പുഷ്പദാസ് തൃക്കാക്കര മണ്ഡലത്തിൽ പര്യടനം ആരംഭിച്ചപ്പോൾ
പാചക വാതകക്ഷാമം മൂലം പ്രതിസന്ധിയിലായ ഹോട്ടൽ, റസ്റ്റാറന്റ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി തൃക്കാക്കര ഏരിയ കമ്മിറ്റി കാക്കനാട് പോസ്റ്റ് ഓഫിസിന് മുന്നിൽ സംഘടിപ്പിച്ച അടുപ്പ് കൂട്ടൽ സമര അടുപ്പിൽ സമരാഗ്നി പകർന്നു. പുഷ്പദാസ് സമരത്തിൽ സംസാരിച്ചു. വൈകീട്ട് നാലുമുതൽ ആലിൻചുവട് പ്രദേശങ്ങളിൽ വോട്ടർമാരെ കണ്ട് വോട്ടഭ്യർഥിച്ചു. തുടർന്ന് പാലാരിവട്ടം എസ്.എൻ.ഡി.പി കണയന്നൂർ താലൂക്ക് യൂനിയൻ ഓഫിസ്, പാലാരിവട്ടം ഹരിഹരസുത ക്ഷേത്രം, രാജരാജേശ്വരി ക്ഷേത്രം എന്നിവിടങ്ങളിലും സന്ദർശിച്ചു.
പാലാരിവട്ടം കടകളിലും വീടുകളിലും സന്ദർശനം നടത്തി. വൈകിട്ട് കറുകപ്പള്ളിയിൽ നടന്ന ഇഫ്താറിൽ പങ്കെടുത്തു. സി.പി.എം ജില്ല കമ്മിറ്റി അംഗം സി.കെ. മണിശങ്കർ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.ആർ. ജയചന്ദ്രൻ, സി.എൻ. അപ്പുക്കുട്ടൻ, എൻ.വി. മഹേഷ്, എ.എൻ. സന്തോഷ്, സി.പി. സാജൽ, കെ.എ. മസൂദ്, ലോക്കൽ സെക്രട്ടറിമാരായ ടി.എ. സുഗതൻ, കെ.ടി. സാജൻ, പി.എസ്. സതീഷ് എന്നിവർ വിവിധയിടങ്ങളിൽ സ്ഥാനാർഥി പര്യടനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.