കൊച്ചി കോർപറേഷൻ: 224.76 കോടിയുടെ ജനകീയാസൂത്രണ പദ്ധതികൾക്ക് കൗൺസിൽ അംഗീകാരം

കൊച്ചി: കോർപറേഷനിൽ 224.76 കോടി ജനകീയാസൂത്രണ പദ്ധതികൾക്ക് കൗൺസിൽ അംഗീകാരം. നഗരത്തിലെ വെള്ളക്കെട്ടിനും തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിനും മുൻതൂക്കം നൽകി ജനകീയാസൂത്രണ ഫണ്ട് ചെലവഴിക്കുമെന്നും അടുത്ത ദിവസങ്ങളിൽ തന്നെ അതിനായുള്ള ഊർജിത ശ്രമങ്ങൾ ആരംഭിക്കുമെന്നും മേയർ അനിൽ കുമാർ പറഞ്ഞു. കോർപറേഷ‍‍ൻെറ പ്രത്യേകയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 224.76 കോടിയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്. അത് ഒമ്പതു മാസത്തിനുള്ളിൽ ചെലവഴിക്കേണ്ടതുണ്ട്. കൗൺസിൽ അംഗങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. വെള്ളക്കെട്ടി‍ൻെറ പരിഹാരത്തിന് മുന്തിയ പരിഗണന നൽകി പൊതുസമീപനം സ്വീകരിക്കും. അതിനായി പ്രത്യേക കമ്മിറ്റി ചേർന്ന് നടപടി സ്വീകരിക്കും. മുല്ലശേരി കനാലി‍ൻെറ കാര്യത്തിൽ പ്രത്യേക പരിഗണന സ്വീകരിക്കേണ്ടതുണ്ട്. റോഡുകളുടെ കാര്യത്തിലും ഗൗരവമായ സമീപനം ഉണ്ടാകും. 71 ഡിവിഷനുകളിലെയും പ്രധാന റോഡുകൾ എല്ലാം തന്നെ നവീകരിക്കേണ്ടതുണ്ട്. പ്ലാൻ ഫണ്ടിൽപെടുത്തി അതിന് പരിഹാരം കാണും. പ്ലാൻ ഫണ്ടിൽപെടുത്തി 145 പേർക്ക് ഇ-ഓട്ടോ വാങ്ങി നൽകും. ഇതിനായി 74 ലക്ഷം രൂപ ചെലവഴിക്കും. 2.6 ലക്ഷം രൂപ വിലവരുന്ന ഓട്ടോക്ക് 80,000 രൂപ സബ്സിഡി ആയാണ് ലഭ്യമാക്കുക. ബാക്കി തുക വായ്പയായി ലഭ്യമാക്കും. 1.93 കോടി ചെലവഴിച്ച് 17 പട്ടികജാതി കുടുംബങ്ങൾക്ക് വീടുവെച്ച് നൽകും. രണ്ട് ഡിവിഷനുകളിൽ ഫുട്ബാൾ ടർഫ് നിർമിക്കും. പാലിയേറ്റിവ് മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് ഇരുചക്രവാഹനം വാങ്ങാൻ 14.59 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ 34 പേർക്കാണ് വാഹനം നൽകുക. പ്രതിപക്ഷ നേതാവ് ആന്‍റണി കുരീത്തറ, മിനിമോൾ, അരിസ്റ്റോട്ടിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.