തുടരന്വേഷണം: നടിയുടെ ഹരജി 17ന് പരിഗണിക്കാൻ മാറ്റി

കൊച്ചി: തുടരന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കാൻ ഉന്നതരായ ചില രാഷ്ട്രീയക്കാർ അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നുവെന്നടക്കം ചൂണ്ടിക്കാട്ടി പീഡനത്തിനിരയായ നടി നൽകിയ ഹരജി ഹൈകോടതി ജൂൺ 17ന് പരിഗണിക്കാൻ മാറ്റി. തുടരന്വേഷണം ഭരണ രാഷ്ട്രീയ നേതൃത്വം അട്ടിമറിക്കുന്നെന്നും അന്വേഷണത്തിന് ഹൈകോടതി മേൽനോട്ടം വഹിക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹരജി നടിയുടെ അഭിഭാഷകയുടെ ആവശ്യ പ്രകാരമാണ് ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസ് മാറ്റിയത്. നടൻ ദിലീപിന്‍റെ അഭിഭാഷകരടക്കമുള്ളവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നില്ലെന്നും അന്വേഷണത്തിന് ആദ്യം സമർഥരായ ഉദ്യോഗസ്ഥരെ നിയോഗിച്ച സർക്കാർ പിന്നീട് ഇതിൽനിന്ന് പിൻവാങ്ങിയെന്നും ഹരജിയിൽ പറയുന്നു. വിചാരണ ക്കോടതിക്കെതിരെയും നടി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കേസിൽ നിർണായക തെളിവായ മെമ്മറി കാർഡിലെ ഹാഷ് വാല്യൂവിൽ മാറ്റം വന്നിട്ടുണ്ടെന്ന ഫോറൻസിക് ലാബ് റിപ്പോർട്ട് പ്രോസിക്യൂഷനെയോ അന്വേഷണ ഉദ്യോഗസ്ഥനെയോ അറിയിച്ചില്ലെന്നും മെമ്മറി കാർഡ് ഫോറൻസിക് പരിശോധനക്ക് നൽകണമെന്ന ആവശ്യം അനുവദിച്ചില്ലെന്നും ഹരജിയിൽ പറയുന്നു. ഹരജി ആദ്യം പരിഗണിച്ച ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് കേസ് കേൾക്കുന്നതിൽനിന്ന് നേരത്തേ പിന്മാറിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.