വീട്ടിൽ പ്രസവിച്ച അസം സ്വദേശിനിക്കും കുഞ്ഞിനും രക്ഷകരായി ആംബുലൻസ് ജീവനക്കാർ

ആലുവ: വീട്ടിൽ പ്രസവിച്ച അസം സ്വദേശിനിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ആലുവ കൈപ്പൂരിക്കര ചെമ്പറക്കിയിൽ താമസിക്കുന്ന ബോട്ടുവിന്‍റെ ഭാര്യ ജാൻമോണിയാണ്​ (25) വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. വ്യാഴാഴ്ച രാത്രി 11ഓടെയാണ് സംഭവം. പ്രദേശത്തെ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികളാണ് ബോട്ടുവും ഭാര്യയും. ഇതിന് സമീപമാണ് ഇവരുടെ താമസവും. ജാൻമോണിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ഒപ്പമുണ്ടായിരുന്നവർ അറിയിച്ചതനുസരിച്ച് ഫാക്ടറിയിൽ ജോലിക്ക് എത്തിയ തൊഴിലാളിയായ സന്തോഷാണ് കനിവ് 108 ആംബുലൻസിന്‍റെ സേവനം തേടിയത്. ഉടൻ കൺട്രോൾ റൂമിൽനിന്ന് അത്യാഹിത സന്ദേശം ആലുവ ജില്ല ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് പി.പി. അനൂപ്, എമർജൻസി മെഡിക്കൽ ടെക്നിഷ്യൻ ജെസ്‌ലിൻ വർഗീസ് എന്നിവർ സ്ഥലത്തേക്ക് തിരിച്ചു. എന്നാൽ, ആംബുലൻസ് എത്തുന്നതിനു മുമ്പുതന്നെ ജാൻമോണി കുഞ്ഞിന് ജന്മം നൽകി. ആംബുലൻസ് സംഘം സ്ഥലത്തെത്തിയ ഉടൻ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജെസ്‌ലിൻ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് ആംബുലൻസിലേക്ക് മാറ്റിയ ഇരുവരെയും ഉടൻ പൈലറ്റ് അനൂപ് കളമശ്ശേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിച്ചു. ബോട്ടു-ജാൻമോണി ദമ്പതികളുടെ നാലാമത്തെ കുഞ്ഞാണിത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. ക്യാപ്‌ഷൻ er yas1 kaniv ആംബുലൻസ് പൈലറ്റ് അനൂപ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജെസ്‌ലിൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.