ഡീസലിന് വിപണി വിലയേക്കാൾ ഈടാക്കാൻ എണ്ണക്കമ്പനികൾക്ക് നിയമപരമായി കഴില്ലെന്ന് കെ.എസ്.ആർ.ടി.സി

കൊച്ചി: വൻകിട ഉപഭോക്താക്കളിൽനിന്ന് ഡീസലിന് വിപണി വിലയേക്കാൾ കൂടിയ തുക ഈടാക്കാൻ എണ്ണക്കമ്പനികൾക്ക് നിയമപരമായി കഴിയില്ലെന്ന് കെ.എസ്.ആർ.ടി.സി ഹൈകോടതിയിൽ. കെ.എസ്.ആർ.ടി.സിയിൽനിന്ന് ഉയർന്ന തുക ഈടാക്കുന്നത് പൊതുതാൽപര‌്യത്തിനു വിരുദ്ധവും വിവേചനവുമാണ്. പൊതുസേവന മേഖലയിലുള്ള കെ.എസ്.ആർ.ടി.സിയോട് കൂടുതൽ തുക വാങ്ങുകയും സ്വകാര്യ ബസ് ഓപറേറ്റർമാരിൽനിന്ന് കുറഞ്ഞ തുക വാങ്ങുകയും ചെയ്യുന്നത് ന്യായമല്ലെന്ന് കെ.എസ്.ആർ.ടി.സിക്കുവേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടി. എണ്ണക്കമ്പനികൾ ഡീസലിന് ഉയർന്ന വില വാങ്ങുന്നതിനെതിരെ കെ.എസ്.ആർ.ടി.സി നൽകിയ ഹരജിയാണ് പരിഗണനയിലുള്ളത്. സാമ്പത്തികപ്രതിസന്ധി മൂലം കെ.എസ്.ആർ.ടി.സി നാശത്തിന്റെ വക്കിലാണെന്ന് ദുഷ്യന്ത് ദവെ വ്യക്തമാക്കി. സബ്‌സിഡി നൽകണമെന്നല്ല, വിപണി വിലക്ക് ഡീസൽ നൽകണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാൽ, ഇന്ധന വിലനിയന്ത്രണം 2014ൽ കേന്ദ്രസർക്കാർ എടുത്തുകളഞ്ഞതാണെന്നും നയതീരുമാനങ്ങളിൽ കോടതി ഇടപെടരുതെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നും എണ്ണക്കമ്പനികൾക്കുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ പരാഗ് പി. ത്രിപാഠി വ്യക്തമാക്കി. ഐ.ഒ.സിയുൾപ്പെടെയുള്ള എണ്ണക്കമ്പനികൾക്ക് കെ.എസ്.ആർ.ടി.സി 123 കോടി രൂപ നൽകാനുണ്ട്. വൻ കുടിശ്ശിക നിലനിൽക്കുമ്പോൾ കെ.എസ്.ആർ.ടി.സിക്ക് ഇത്തരമൊരു വാദവുമായി കോടതിയെ സമീപിക്കാൻ അവകാശമില്ലെന്നും പരാഗ് പി. ത്രിപാഠി വാദിച്ചു. തുടർന്ന് ജസ്റ്റിസ് എൻ. നഗരേഷ് ഈ മാസം 12ന് പരിഗണിക്കാൻ മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.