കെ-റെയിലിനെതിരെ യൂത്ത് ലീഗ് നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിൽ സംഘർഷം

കാക്കനാട്: കെ-റെയില്‍ പദ്ധതിക്കെതിരെ യൂത്ത് ലീഗ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ശനിയാഴ്ച കാക്കനാട് ഓലിമുകൾ ജങ്ഷനിൽനിന്നായിരുന്നു മാർച്ച് തുടങ്ങിയത്. പ്രകടനവുമായി എത്തിയ പ്രവര്‍ത്തകരെ സിവില്‍ സ്റ്റേഷന് സമീപം പൊലീസ് ബാരിക്കേഡ് വെച്ച് തടയുകയായിരുന്നു. ഇതോടെ റോഡിൽ കുത്തിയിരുന്ന പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പിന്നീട് നേതാക്കൾ ചേർന്ന് പ്രവര്‍ത്തകരെ അനുനയിപ്പിച്ച ശേഷമായിരുന്നു ഉദ്ഘാടനം നടത്തിയത്. യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ വയനാട് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് കെ.എ. സലിം അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തിനുശേഷം പ്രകടനക്കാര്‍ പൊലീസിന് നേരെ മുദ്രാവാക്യം മുഴക്കി തിരിയുകയും ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ പൊലീസ് ജലപീരങ്കി ഉപയോഗിക്കുകയായിരുന്നു. തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും മാര്‍ഗതടസ്സം സൃഷ്ടിച്ചതിന് യൂത്ത് ലീഗ് ജില്ല നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ജില്ല ജനറൽ സെക്രട്ടറി കെ.പി. ജലീൽ, മുസ്ലിം ലീഗ് ജില്ല പ്രസിഡന്‍റ് കെ.എം. അബ്ദുൽ മജീദ്, ജനറൽ സെക്രട്ടറി പറക്കാട്ട് ഹംസ, വൈസ് പ്രസിഡന്‍റുമാരായ പി.കെ. ജലീൽ, പി.കെ. മൊയ്തു, കെ.എച്ച്. മുഹമ്മദ്കുഞ്ഞ്, സെക്രട്ടറി പി.എ. അഹമ്മദ് കബീർ, ഷിബു മീരാൻ, സുബൈർ കാരുവള്ളി തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: കെ-റെയിൽ പദ്ധതിക്കെതിരെ യൂത്ത് ലീഗ് ജില്ല കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.