യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; ഒരാളുടെ തലക്ക് ലാത്തിയടിയേറ്റു

ഫോർട്ട്കൊച്ചി: കെ-റെയിലിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊച്ചി താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സമരക്കാരിൽ ഒരാളുടെ തലക്ക് പൊലീസിന്‍റെ ലാത്തിയടിയേറ്റു. കൊച്ചി കോർപറേഷൻ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ സമരം ഉദ്ഘാടനം ചെയ്തതിന് പിന്നാലെ പൊലീസിന്റെ കണ്ണുവെട്ടിച്ച് പ്രവർത്തകർ താലൂക്ക് ഓഫിസിന്റെ മതിൽ ചാടിക്കടന്ന് ഓഫിസിനകത്തേക്ക് പ്രവേശിച്ചു. ആകസ്മികമായ സമരക്കാരുടെ ഈ നീക്കം പൊലീസ് പ്രതീക്ഷിച്ചില്ല. പിന്നീട് പൊലീസ് സംഘം താലൂക്ക് ഓഫിസ് ചുറ്റുവളപ്പിലേക്ക് കയറി ലാത്തിവീശി. ഈ സമയം ഓഫിസിനകത്തുനിന്ന് തിരിച്ചിറങ്ങിയ യൂത്ത് കോൺഗ്രസ് പനയപ്പിള്ളി മണ്ഡലം പ്രസിഡന്‍റ് അഷ്ക്കർ ബാബുവിനെ പൊലീസ് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. തല പൊട്ടി ചോര ഒലിക്കുന്ന അഷ്കർ ബാബുവിനെയും മറ്റ് പരിക്കേറ്റ പ്രവർത്തകരെയും പൊലീസ് വാഹനത്തിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിച്ചത് സമരക്കാരെ കൂടുതൽ പ്രകോപിതരാക്കി. പൊലീസ് മനഃപൂർവം തലയടിച്ച് പൊട്ടിക്കുകയായിരുന്നുവെന്ന് പ്രവർത്തകർ ആരോപിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി കുത്തിയിരുന്നു പ്രതിഷേധിച്ചു. പ്രവർത്തകരെ മർദിച്ച ഫോർട്ട്കൊച്ചി പൊലീസ് ഇൻസ്പെക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു. അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. യൂത്ത് കോൺഗ്രസ് കൊച്ചി ബ്ലോക്ക്കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് ഷെബിൻ ജോർജ് അധ്യക്ഷത വഹിച്ചു. കെ.ആർ. രജീഷ്, ആർ. ബഷീർ, റോജൻ റോയി, ജിനു കെ. വിൻസന്റ്, ജോവിൻ ജോസ്, എം.എസ്. ശുഹൈബ്, മുഹമ്മദ് ഹിജാസ്, സുജിത്ത് മോഹൻ തുടങ്ങിയവർ സംസാരിച്ചു. ചിത്രം. EKG suni 07 യൂത്ത് കോൺഗ്രസിന്‍റെ കൊച്ചി താലൂക്ക് ഓഫിസ് മാർച്ചിനിടെ സമരക്കാരെ പൊലീസ് നേരിടുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.