ആലപ്പുഴ: 'സ്വത്വരാഷ്ട്രീയം സാമൂഹിക പുരോഗതിക്ക്' എന്ന തലക്കെട്ടിൽ ആലപ്പുഴയിൽ സംഘടിപ്പിച്ച യൂത്ത് ലീഗ് ദക്ഷിണ മേഖല സമ്മേളനം ഭീഷണി നേരിടുന്ന വിശ്വാസ സംരക്ഷണം കൂടുതൽ ചർച്ചയാക്കുന്നതും പാർട്ടിയുടെ വർഗീയവിരുദ്ധ നിലപാട് ഊന്നിപ്പറയുന്നതുമായി. ലീഗ് നേതൃത്വത്തിലെ പ്രമുഖർ പങ്കെടുത്ത സമ്മേളനം കേന്ദ്രസർക്കാറിന്‍റെയും സംഘ്പരിവാറിന്റെയും ന്യൂനപക്ഷ വിരുദ്ധ നിലപാട് തുറന്നുകാട്ടുമെന്ന് പ്രഖ്യാപിച്ചു. ഭൂരിപക്ഷ വർഗീയത ആളിക്കത്തിച്ച് നേട്ടമുണ്ടാക്കുന്ന പ്രവണതയാണ് ബി.ജെ.പി പിന്തുടരുന്നത്. ഈ പാത മതേതര കക്ഷികളെന്ന് വിശേഷിപ്പിക്കുന്ന രാഷ്ട്രീയ കക്ഷികൾപോലും അവലംബിക്കുന്നെന്നും വിവിധ സെഷനിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. മതന്യൂനപക്ഷങ്ങൾക്കിടയിൽ വിഭാഗീയത വളർത്തി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുകയെന്ന സൂത്രപ്പണി ഇടതുപക്ഷം പയറ്റുന്നു. സമീപകാല തെരഞ്ഞെടുപ്പുകളിലൊക്കെ സി.പി.എം ഈ തന്ത്രമാണ് പുറത്തെടുത്തത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുൻകൂട്ടി വിദ്വേഷ വിത്തെറിഞ്ഞ് വിളവെടുക്കുന്നതിൽ ഇടതുപക്ഷം വർഗീയകക്ഷികളോട് മത്സരിക്കുകയാണെന്നും വിലയിരുത്തലുണ്ടായി. സമുദായത്തെ പ്രതിക്കൂട്ടിലാക്കുന്നതാണ് എസ്.ഡി.പി.ഐയുടെ തീവ്രസമീപനമെന്ന വിമർശനവും പരോക്ഷമായി ഉയർന്നു. സംഘടനയുടെ പേര് പറയാതെയായിരുന്നു എസ്.ഡി.പി.ഐക്കെതിരായ കുറ്റപ്പെടുത്തൽ. സമ്മേളനം ഉദ്ഘാടനം ചെയ്ത ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയെ എതിർക്കുന്ന പാർട്ടിയാണ് ലീഗെന്നും വർഗീയമായി ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ താൽപര്യമില്ലെന്നും സൂചിപ്പിച്ചു. ലീഗിന് മൂർച്ച പോരെന്ന് പറയുന്നവർ മതേതര നിലപാടിന്‍റെ മേന്മ തിരിച്ചറിയാത്തവരാണ്. മുസ്ലിം സംരക്ഷണം പറയുന്ന തീവ്ര സമീപനക്കാരായ പാർട്ടികൾ ഇടിവെട്ടിൽ മുളക്കുന്ന കൂണുകളാണെന്നും അദ്ദേഹം പരിഹസിച്ചു. ഇത്തരം സംഘടനകൾ സമുദായത്തെ പ്രതിരോധത്തിലാക്കുകയാണെന്ന് പറഞ്ഞ യൂത്ത്ലീഗ് ജന. സെക്രട്ടറി പി.കെ. ഫിറോസ്, സംയമനത്തിന്‍റെ പാർട്ടിയെന്ന ആക്ഷേപത്തെ അംഗീകാരമായാണ് കാണുന്നതെന്ന് വ്യക്തമാക്കി. സ്വത്വരാഷ്ട്രീയം വർഗീയതയല്ലെന്നും അത്തരത്തിൽ ചിത്രീകരിക്കുന്നത് ശത്രുക്കളുടെ ഹീനതന്ത്രമാണെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് മുനവ്വറലി ശിഹാബ് തങ്ങൾ ചൂണ്ടിക്കാട്ടി. തെക്കൻ കേരളത്തിലെ ഏഴ് ജില്ലകളിൽനിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.