കെ-റെയിൽ സർവേ: മാമലയിൽ സംഘർഷം

കോലഞ്ചേരി: കെ-റെയിൽ സർവേ നിർത്തിവെക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ മാമലയിൽ സർവേക്കെത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ശനിയാഴ്ച രാവിലെ 11ഓടെ തിരുവാണിയൂർ പഞ്ചായത്തിലെ മാമലയിലാണ് സർവേക്കല്ല് സ്ഥാപിച്ചത്. സർവേ സംഘമെത്തുന്ന വിവരം അറിഞ്ഞ് ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും എത്തി. ദേശീയപാതയിൽ മാമലയിൽ സ്ഥാപിച്ച സർവേക്കല്ല് പ്രവർത്തകർ എടുത്ത് തോട്ടിലെറിഞ്ഞു. പ്രവർത്തകരെ നേരിടാൻ വൻ പൊലീസ് സന്നാഹവും സ്ഥലത്തെത്തി. പ്രതിഷേധം കനത്തതോടെ സർവേ അവസാനിപ്പിച്ച് സംഘം മടങ്ങി. ഇതിനുശേഷവും പൊലീസ് സ്ഥലത്ത് തുടർന്നതോടെ സംഘം വീണ്ടുമെത്തുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ് പ്രവർത്തകരും സംഘടിച്ചു. പൊലീസ് പിരിഞ്ഞു പോകണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, മുൻ എം.എൽ.എ വി.പി. സജീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ ദേശീയപാതയിൽ കുത്തിയിരുന്നു. ഇതോടെ പൊലീസിനെ പിൻവലിക്കുകയാണെന്ന് പുത്തൻകുരിശ് ഡിവൈ.എസ്.പി അറിയിച്ചതോടെയാണ് ഒരുമണിക്കൂറോളം നീണ്ട സംഘർഷത്തിന് അയവുവന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.