കളമശ്ശേരി സർവിസ് സഹകരണ ബാങ്കിൽ വൈസ് പ്രസിഡന്‍റും വിമതൻ

കളമശ്ശേരി: അവിശ്വാസത്തിലൂടെ പ്രസിഡന്‍റിനെ പുറത്താക്കിയ യു.ഡി.എഫ് ഭരിക്കുന്ന കളമശ്ശേരി സർവിസ് സഹകരണ ബാങ്കിൽ വൈസ് പ്രസിഡന്‍റും വിമതനായി. അഞ്ചിനെതിരെ ഏഴ് വോട്ടുനേടി വിമതപക്ഷത്തെ പി.എ. അബ്ദുല്ലയാണ് വൈസ് പ്രസിഡന്‍റായത്. മുൻ ഭരണകാലത്ത് ലീഗ് പ്രതിനിധിയായ അബ്ദുല്ലതന്നെയായിരുന്നു ഈ സ്ഥാനം വഹിച്ചിരുന്നത്. എന്നാൽ, പുതിയ ഭരണസമിതിയിൽ ലീഗിലെ ഗ്രൂപ്പുവൈരത്തെത്തുടർന്ന് ബാങ്കിൽ വൈസ് പ്രസിഡന്‍റ്സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ബാങ്കിൽ പ്രസിഡന്‍റ് ഏകാധിപത്യഭരണമാണ് നടത്തുന്നതെന്ന് ആരോപിച്ച് ഫെബ്രുവരി 15ന് ഭരണകക്ഷിയിലെ ഒരുവിഭാഗം അവിശ്വാസ പ്രമേയം കൊണ്ടുവന്നു. ഇത് പാസായതോടെ പ്രസിഡന്‍റായിരുന്ന ടി.കെ. കുട്ടി പുറത്തായി. ഇതിന്‍റെ പേരിൽ അഞ്ച് കോൺഗ്രസ് അംഗങ്ങൾക്കും രണ്ട് മുസ്ലിം ലീഗ് അംഗങ്ങൾക്കും എതിരെ നേതൃത്വം നടപടി സ്വീകരിച്ചിരുന്നു. തുടർന്ന് നടന്ന പുതിയ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഔദ്യോഗികപക്ഷത്തെ തോൽപിച്ച് വിമത വനിത അംഗം അനില ജോജോ പ്രസിഡന്‍റായി. വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലും ഒരുവോട്ട് വിമതപക്ഷത്തേക്ക് ചാടിയതായാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.