മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫ് അംഗങ്ങൾക്ക് പെൻഷൻ: സർക്കാറിന് ഹൈകോടതി നോട്ടീസ്

കൊച്ചി: മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫ് അംഗങ്ങൾക്ക് പെൻഷനും ആനുകൂല്യങ്ങളും നൽകുന്നതിനെതിരായ ഹരജിയിൽ സർക്കാറിന് ഹൈകോടതിയുടെ നോട്ടീസ്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറിമാർക്ക് പ്രത്യേക ദൂതൻ വഴി നോട്ടീസ് നൽകാനും ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. തുടർന്ന്, ഇത് സമാന ഹരജികൾക്കൊപ്പം രണ്ടാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി. കേരള സർവിസ് റൂൾ പ്രകാരം 10 വർഷം സർവിസ് ഉണ്ടെങ്കിലേ പെൻഷന് അർഹതയുണ്ടാകൂവെന്നിരിക്കെ മാനദണ്ഡങ്ങളില്ലാതെ പേഴ്സനൽ സ്റ്റാഫ് അംഗങ്ങൾക്ക് പെൻഷൻ നൽകരുതെന്ന് ആവശ്യപ്പെട്ട് പാലക്കാട് സ്വദേശി ദിനേശ് മേനോൻ നൽകിയ പൊതുതാൽപര്യ ഹരജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. വ്യാഴാഴ്ച ഹരജി പരിഗണിക്കവെ, സർക്കാറിനുവേണ്ടി അഡ്വക്കറ്റ് ജനറൽ ഹാജരാകുമെന്നും മറ്റ് ഹരജികൾക്കൊപ്പം ഇത് പരിഗണിക്കാൻ മാറ്റണമെന്നും സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. സ്റ്റാഫ് അംഗങ്ങൾക്ക് കുടുംബ പെൻഷനടക്കം നൽകുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നത് അടക്കം ആവശ്യപ്പെട്ടാണ് ഹരജി. ഹരജി തീർപ്പാക്കുംവരെ പേഴ്സനൽ സ്റ്റാഫുകളെ നിയമിക്കുന്നത് തടയണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.