കാക്കനാട്: അച്ചടിക്കാനുള്ള പേപ്പർ തീർന്നു. പുതിയത് വാങ്ങാനാണെങ്കിൽ കെ.ബി.പി.എസിന്‍റെ കൈയിൽ പണവുമില്ല. ഇതോടെ അടുത്ത അധ്യയനവർഷത്തെ പാഠപുസ്തക വിതരണം വൈകിയേക്കുമെന്നാണ് സൂചന. നിലവിൽ സംസ്ഥാന സർക്കാറിന്‍റെ ലോട്ടറി അച്ചടി മാത്രമാണ് കെ.ബി.പി.എസിൽ നടക്കുന്നത്. ഒന്നുമുതൽ 10വരെ ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ ഒന്നാം വാല്യത്തിന്‍റെ അച്ചടിയാണ് മുടങ്ങിയത്. സർക്കാർ സ്ഥാപനമായ കേരള ബുക്സ് ആൻഡ് പബ്ലീഷേഴ്സ് സൊസൈറ്റിക്കാണ് (കെ.ബി.പി.എസ്) വർഷങ്ങളായി പാഠപുസ്തകങ്ങളുടെ അച്ചടിച്ചുമതല. ഒന്നു മുതൽ അഞ്ചുവരെ ക്ലാസിൽ ഉള്ളവർക്ക് 70 ജി.എസ്.എമ്മിന്റെ 76 സെ.മീ. നീളമുള്ള പേപ്പറുകളും ആറു മുതൽ 10 വരെ ക്ലാസുകാർക്ക് 83 സെ.മീ. നീളമുള്ള പേപ്പറുമാണ് അച്ചടിക്ക് ഉപയോഗിക്കുന്നത്. എന്നാൽ, പേപ്പർ ക്ഷാമം അനുഭവപ്പെട്ടതോടെ ബുധനാഴ്ച വൈകീട്ട് മുതൽ അച്ചടി കുറക്കുകയും വ്യാഴാഴ്ച രാവിലെയോടെ പൂർണമായും നിർത്തുകയുമായിരുന്നു. ഒന്നാം വാല്യത്തിൽ ആകെ അച്ചടിക്കേണ്ട 2.68 കോടി പുസ്തകങ്ങളിൽ 1.27 കോടി പ്രിന്‍റ് ചെയ്യാൻ ബാക്കിനിൽക്കെയാണ് പ്രതിസന്ധി. തമിഴ്നാട് സർക്കാർ സ്ഥാപനമായ ടി.എൻ.പി.സിയിൽനിന്നായിരുന്നു പേപ്പർ എത്തിച്ചിരുന്നത്. എന്നാൽ, മുൻകൂർ പണമടച്ചാലേ പേപ്പർ ലഭിക്കൂ. കെ.ബി.പി.എസിന്‍റെ കുടിശ്ശിക ഏറിയ സാഹചര്യത്തിലാണ് ടി.എൻ.പി.സി അധികൃതർ പേപ്പർ നൽകേണ്ടെന്ന് തീരുമാനിച്ചത്. നാളുകളായി അച്ചടിക്ക് ആവശ്യമായ തുക സൊസൈറ്റിയുടെ തനത് ഫണ്ടിൽനിന്ന് ചെലവഴിക്കുകയും പിന്നീട് സർക്കാർ നൽകുകയും ചെയ്യുന്നതാണ് രീതി. സർക്കാറിൽനിന്ന് കൃത്യമായി പണം ലഭിക്കാത്തതാണ് പ്രതിസന്ധി. 250 കോടിയോളം രൂപയാണ് സർക്കാർ നൽകാനുള്ളത്. ഇക്കുറി 17 കോടിയോളം രൂപയാണ് പുസ്തക അച്ചടിക്ക് ചെലവായതെന്നാണ് വിവരം. അടുത്ത ദിവസംതന്നെ ആവശ്യത്തിന് പേപ്പറെത്തിച്ച് അച്ചടി തുടരാമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഇതിന് കെ.ബി.പി.എസിൽനിന്നുതന്നെ പണം കണ്ടെത്തേണ്ടി വരും. എന്നാൽ, തനത് ഫണ്ടിൽനിന്ന് തുക എടുക്കുന്നതുമൂലം ജീവനക്കാരുടെ ശമ്പളം, പെൻഷൻ വിതരണത്തെ ബാധിക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.