മെഡിക്കൽ സേവനങ്ങളും ഉപഭോക്തൃ നിയമ പരിധിയിൽ വരും -ഹൈകോടതി

കൊച്ചി: മെഡിക്കൽ സേവനങ്ങൾ ഉപഭോക്തൃ തർക്ക പരിഹാര നിയമത്തിന്‍റെ പരിധിയിൽ വരുമെന്ന് ഹൈകോടതി. മെഡിക്കൽ സർവിസ് എന്ന് എടുത്തു പറഞ്ഞിട്ടില്ലാത്തതിനാൽ ഈ സേവനത്തെ നിയമത്തിന്‍റെ പരിധിയിൽനിന്ന് ഒഴിവാക്കിയെന്ന് പറയാനാവില്ല. മെഡിക്കൽ സേവനങ്ങൾ ഉപഭോക്തൃ നിയമത്തിന്‍റെ പരിധിയിൽ വരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. അതിനാൽ, ചികിത്സപ്പിഴവ് ആരോപിച്ചുള്ള പരാതിയിൽ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന് ഇടപെടാമെന്നും ജസ്റ്റിസ് എൻ. നഗരേഷ് വ്യക്തമാക്കി. തിമിര ചികിത്സയെത്തുടർന്ന് ഇടതുകണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടെന്ന് ആരോപിച്ച് കണ്ണൂർ ചൊവ്വ സ്വദേശിനി ടി.പി. അംബുജാക്ഷി നൽകിയ പരാതി ജില്ല ഉപഭോക്തൃ തർക്ക പരിഹാരഫോറം പരിഗണിക്കുന്നതിനെതിരെ കണ്ണൂർ സ്വദേശികളായ ഡോ. വിജിൽ, ഡോ. സോണിയ, ഡോ. ഭട്ട് തുടങ്ങിയവർ നൽകിയ ഹരജി തള്ളിയാണ് ഉത്തരവ്. പരാതിക്കാരിയുടെ കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടെന്ന പരാതിയിൽ കണ്ണൂർ ജില്ല ഉപഭോക്തൃ തർക്ക പരിഹാര ഫോറം നേരത്തേ ഹരജിക്കാർക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, 2019ലെ ഉപഭോക്തൃ തർക്ക പരിഹാര നിയമത്തിൽ മെഡിക്കൽ സേവനം ഉൾപ്പെടാത്തതിനാൽ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കി ഡോ. വിജിൽ ഉൾപ്പെടെ നൽകിയ ഉപഹരജി ഫോറം തള്ളിയതിനെത്തുടർന്ന് സംസ്ഥാന ഉപഭോക്തൃ കമീഷനെ സമീപിച്ചു. അവിടെയും ഹരജി തള്ളിയതോടെയാണ് ഹൈകോടതിയെ സമീപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.