ഇമ്രാൻ ഖാൻ
ആലുവ: ഹൈടെക് മോഷണം നടത്തുന്ന മോഷ്ടാവിനെ സാഹസികമായി കുടുക്കി പൊലീസ്. ഉത്തർപ്രദേശ് അലി ഗ്രാഹ് സ്വദേശി ഇമ്രാൻ ഖാനെയാണ് (34) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. 14ന് തൃശൂർ സാമ്പാളൂർ സ്വദേശിയായ യുവാവ് ആലുവ ടി.സി.എസ്.ഐ ഓൺ എക്സാം സെന്ററിൽ പരീക്ഷക്ക് സ്കൂട്ടറിൽ എത്തിയിരുന്നു. പഴ്സും മൊബൈൽ ഫോണും സ്കൂട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിച്ച് പരീക്ഷ എഴുതി തിരികെ വന്നപ്പോൾ എല്ലാം മോഷ്ടിച്ചതായി കണ്ടു. ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ 65,000 രൂപ പോയതായി അറിഞ്ഞു. ഉടനെ അലുവ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പ്രത്യേക ടീം രൂപവത്കരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. സ്കൂട്ടർ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് തുറന്ന് ഡാഷിൽ സൂക്ഷിക്കുന്ന മൊബൈൽ ഫോണും പണവും കവരുകയാണ് പതിവ്. സിം മറ്റൊരു ഫോണിൽ ഇട്ട് എ.ടി.എം കൗണ്ടറിൽ പോയി എ.ടി.എം പിൻ മാറ്റി പണം പിൻവലിക്കും. സിം ഇടുന്ന ഫോൺ വിളിക്കാൻ ഉപയോഗിക്കുന്നില്ല.
ആലുവ, കൊല്ലം കിളികൊല്ലൂർ, തൃശൂർ, തമിഴ്നാട്ടിലെ പല സ്ഥലങ്ങളിലും യു.പിയിലും സമാന മോഷണം നടത്തിയിട്ടുണ്ട്. യു.പി പൊലീസ് ഇയാളെ അന്വേഷിക്കുന്നുണ്ടായിരുന്നു. യാത്രകൾ ചെയ്യലാണ് ഇയാളുടെ പതിവ്. 23ന് ഭോപ്പാലിലായിരുന്ന പ്രതി 27ന് കോയമ്പത്തൂരുണ്ടായിരുന്നു. പുതിയ മോഷണത്തിനായി കേരളത്തിലെത്തിയ മോഷ്ടാവിനെ കഴിഞ്ഞ രാത്രി വൈറ്റില ഹബ് പരിസത്ത് ലോഡ്ജ് വളഞ്ഞാണ് പിടികൂടിയത്. ആലുവ ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ, എസ്.ഐമാരായ ജോസ്സി എം. ജോൺസൺ, അനൂപ്, സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, ഷാഹിൻ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതി റിമാൻഡ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.