യുക്രെയ്നിലെ മെട്രോ സ്റ്റേഷനില്‍ അഭയം തേടി വിദ്യാര്‍ഥിയും സുഹൃത്തുക്കളും

കാഞ്ഞിരമറ്റം: ''20 മണിക്കൂറോളമായി ഞങ്ങള്‍ മെട്രോയുടെ പ്ലാറ്റ്‌ഫോമിലും സ്റ്റേഷനിലുമൊക്കെയായി കഴിച്ചുകൂട്ടുകയാണ്. ഭക്ഷണമില്ല, വെള്ളമില്ല. പുറത്തേക്ക് നോക്കിയാല്‍ ഭയപ്പെടുത്തുന്ന തീഗോളങ്ങള്‍ പൊട്ടിച്ചിതറുന്നതും കാണാം'' -യുക്രെയ്നില്‍ എം.ബി.ബി.എസ് പഠിക്കുന്ന, കാഞ്ഞിരമറ്റം കിണറ്റുകര പുത്തന്‍വീട്ടില്‍ കെ.എസ്. മുജീബ് -എന്‍.എസ്. ആരിഫ ദമ്പതികളുടെ മകന്‍ അബ്ദുല്‍ മുഹൈമിൻ (21) പറയുന്നു. യുക്രെയ്നിലെ വി.എന്‍. ഖറാസീന്‍ ഖര്‍കീവ് നാഷനല്‍ മെഡിക്കല്‍ യൂനിവേഴ്‌സിറ്റി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്. വ്യാഴാഴ്ച രാത്രി 10ഓടെയേ യുദ്ധനടപടികള്‍ ആരംഭിക്കുകയുള്ളൂവെന്നാണ് റഷ്യയുടെ മുന്നറിയിപ്പെങ്കിലും അതിനുമുമ്പേ മിസൈലുകള്‍ വന്നുപതിച്ചതോടെയാണ് ഫ്ലാറ്റില്‍ താമസിച്ചിരുന്ന മുഹൈമിനും സുഹൃത്തുക്കള്‍ക്കും തൊട്ടടുത്ത ഖര്‍കീവ് പെരമോഹ മെട്രോ സ്റ്റേഷനില്‍ അഭയം തേടേണ്ടിവന്നത്. ഇവിടെ എത്തിച്ചേര്‍ന്നവരില്‍ ഏകദേശം 3000ത്തോളം ആളുകളില്‍ 300ഓളം പേര്‍ മലയാളികളാണ്. ഏതുസമയത്തും ആക്രമണം ഉണ്ടായേക്കാമെന്ന ഭയത്തില്‍ രാത്രി ഉറങ്ങാനാവാത്ത സ്ഥിതിയാണുള്ളത്. ഓരോ നിമിഷവും അവരവരുടെ വീടുകളിലേക്ക് വിളിച്ച് വിവരങ്ങള്‍ അറിയിക്കുന്നുണ്ടെങ്കിലും എത്രദിവസം ഈ രീതിയില്‍ കഴിയേണ്ടി വരുമെന്നുള്ളതും ആശങ്ക നിറക്കുന്നതാണ്. കൈവശമുള്ള ഭക്ഷണങ്ങള്‍ തീര്‍ന്നു തുടങ്ങിയിരിക്കുന്നു. യുദ്ധം പ്രഖ്യാപിച്ചതുമുതല്‍ ഈ പ്രദേശങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതാണ് കൂടുതല്‍ വലച്ചത്. കടകളില്‍ ആവശ്യമുള്ള സ്റ്റോക്കില്ലാത്തതിനാല്‍ കുടിവെള്ളംപോലും ലഭിക്കാത്ത അവസ്ഥ. എ.ടി.എമ്മുകളില്‍ പണം ഇല്ലാത്തതിനാല്‍ പിന്‍വലിക്കാനാകാത്തതും ദുരിതം വര്‍ധിപ്പിക്കുന്നതായി മുഹൈമിന്‍ പറയുന്നു. കൂടെയുള്ള പെണ്‍കുട്ടികളില്‍ അധികം പേരും എന്തുചെയ്യണമെന്നറിയാതെ ഭയം കൊണ്ട് കരയുകയാണ്. പലരും ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് തൊട്ടടുത്ത ബങ്കറുകളിലേക്കും ഭൂഗര്‍ഭ മെട്രോ സ്റ്റേഷനുകളിലുമൊക്കെയായി അഭയം തേടിയത്. എന്നാല്‍, ഭക്ഷണമോ വെള്ളമോ കൈയിലില്ലാത്തതിനാല്‍ വലിയ ദുരിതത്തിലാണ് വിദ്യാര്‍ഥികളും മറ്റുള്ളവരും. പലരുടെയും മൊബൈല്‍ ഫോണിൽ ചാര്‍ജ് ഇല്ലാത്തതും ആശങ്കയുളവാക്കുന്നു. ഇന്ത്യന്‍ എംബസിയെ നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും എന്തുചെയ്യണമെന്ന കൃത്യമായ വിവരം ലഭിക്കാത്തതാണ് ആശങ്ക വര്‍ധിക്കാന്‍ ഇടയാക്കിയത്. നിരന്തരം മുഹൈമിനുമായി ഫോണിലൂടെ ബന്ധപ്പെടുന്നുണ്ടെങ്കിലും ഓരോ മണിക്കൂര്‍ കഴിയുംതോറും മക‍ൻെറ കാര്യമോര്‍ത്ത് ഉറങ്ങാനാകുന്നില്ലെന്ന് പിതാവ് മുജീബ് പറയുന്നു. GL-TPRA-1 Ukraine യുക്രെയ്നില്‍ മെട്രോ സ്‌റ്റേഷനില്‍ അഭയം തേടിയ മുഹൈമിനും (ഇടത്തുനിന്ന് ആദ്യം) സുഹൃത്തുക്കളും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.