മെഡിക്കല്‍ കോളജില്‍ ഡയാലിസിസ് ​ഇനി മൂന്ന് ഷിഫ്റ്റിലും

കളമശ്ശേരി: പ്രതിമാസം ആയിരത്തിലേറെ രോഗികള്‍ക്ക് പ്രയോജനം ലഭിക്കുന്ന നിലയിൽ ഗവ. മെഡിക്കല്‍ കോളജില്‍ ഡയാലിസിസ് ആവശ്യമുള്ള രോഗികള്‍ക്ക് ഇനി മൂന്ന് ഷിഫ്റ്റിലും സേവനം. നെഫ്രോളജി വകുപ്പില്‍ പുതുതായി മൂന്ന് ഡയാലിസിസ് യന്ത്രങ്ങളടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ജീവനക്കാരെ നിയമിക്കുകയും ചെയ്തതു. ഡയാലിസിസ് കേന്ദ്രത്തിലേക്കു മൂന്നുവീതം സ്റ്റാഫ് നഴ്‌സുമാരെയും ഡയാലിസിസ് ടെക്‌നീഷന്‍മാരെയും അറ്റന്‍ഡര്‍മാരെയുമാണ് പുതുതായി നിയമിച്ചിരിക്കുന്നത്. മൂന്ന് യന്ത്രങ്ങള്‍കൂടി ലഭ്യമായതോടെ ആശുപത്രിയിലെ ആകെ ഡയാലിസിസ് യന്ത്രങ്ങളുടെ എണ്ണം 15 ആയി. നിലവില്‍ രണ്ട് ഷിഫ്റ്റിലാണ് ഡയാലിസിസ് സേവനം ലഭിച്ചിരുന്നത്. സൗകര്യം വിപുലപ്പെടുത്തിയതോടെ കിടത്തച്ചികിത്സയിലുള്ള രോഗികള്‍ക്ക് പുറമെ ഔട്ട് പേഷ്യന്‍റ്​ വിഭാഗത്തില്‍ ചികിത്സക്കെത്തുന്ന 66 രോഗികള്‍ക്കുകൂടി ആഴ്ചതോറും ഡയാലിസിസ് നടത്താനാകും. ഒ.പി വിഭാഗത്തില്‍ 43 പേര്‍ക്കാണ് ഇതുവരെ ആഴ്ചയില്‍ സേവനം ലഭിച്ചിരുന്നത്. ഇരുവിഭാഗങ്ങളിലുമായി ഇനി നാല്‍പതിലേറെ ഡയാലിസിസുകള്‍ വരെ പ്രതിദിനം നടത്താനാകും. ഔട്ട് പേഷ്യന്റ്, ഇന്‍ പേഷ്യന്റ് വിഭാഗത്തിനുപുറമെ കോവിഡ് അടക്കമുള്ള അടിയന്തര സാഹചര്യത്തിലുള്ള രോഗികള്‍ക്കായി 24 മണിക്കൂര്‍ ഡയാലിസിസിനുള്ള സൗകര്യവും മെഡിക്കല്‍ കോളജിലുണ്ട്. ദാരിദ്ര്യരേഖക്ക്​ താഴെയുള്ള രോഗികള്‍ക്കും സര്‍ക്കാറി‍ൻെറ വിവിധ പദ്ധതികളില്‍പെട്ട രോഗികള്‍ക്കും ഡയാലിസിസ് സൗജന്യമാണ്. മറ്റു വിഭാഗത്തില്‍പെടുന്ന രോഗികള്‍ക്ക് ഡയാലിസിസിന് 420 രൂപ മാത്രമാണ് ചെലവ്. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ നെഫ്രോളജി ഒ.പി പ്രവർത്തിക്കുന്നതായും മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.