ഒഡേസയിൽ അപ്പാര്‍ട്മെന്‍റുകളില്‍ കുടുങ്ങി വിദ്യാർഥികൾ

കാലടി: റഷ്യ-യുക്രെയ്​ന്‍ യുദ്ധം രൂക്ഷമായതോടെ കേരളത്തില്‍നിന്നുള്ള നൂറുകണക്കിന് വിദ്യാർഥികളും യുക്രെയ്​നില്‍ പല സ്ഥലങ്ങളിലായി കുടുങ്ങി. വിദ്യാഭ്യാസത്തിന് പോയ കാലടി സ്വദേശിനിയായ വന്ദന ജെസ്റ്റോയും മഞ്ഞപ്ര സ്വദേശി ജസ്റ്റിന്‍ പയസും ഉള്‍പ്പെടുന്ന ഇരുനൂറോളം വിദ്യാർഥികളാണ് യുക്രെയ്​ൻ ഒഡേസയിലെ അപ്പാര്‍ട്മെന്‍റുകളില്‍ ഒറ്റപ്പെട്ട് കഴിയുന്നത്. യുദ്ധം രൂക്ഷമായതോടെ വിദ്യാർഥികള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ഒരാഴ്ചത്തേക്കുള്ള അവശ്യവസ്തുക്കള്‍ മാത്രമാണുള്ളതെന്നും വൈദ്യുതിയും ഇന്‍റര്‍നെറ്റും കുടിവെള്ളവും ഏതുസാഹചര്യത്തിലും ഇല്ലാതാവാന്‍ സാധ്യതയുണ്ടെന്നും വന്ദന ജെസ്റ്റോ പറയുന്നു. അഞ്ച് വര്‍ഷമായി ഒഡേസ യൂനിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ വിദ്യാർഥിനിയാണ് വന്ദന. ഞായറാഴ്ചയോടെ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് യുദ്ധം തുടങ്ങിയത്. വന്ദനയുടെയും ജസ്റ്റിന്‍ പയസിന്റെയും കുടുംബാംഗങ്ങള്‍ ഇവരുമായി ഫോണില്‍ ബന്ധപ്പെടുന്നുണ്ട്. എങ്കിലും നാട്ടില്‍ ആശങ്ക ഏറുകയാണ്. ഇതിനിടെ, എയര്‍ ഇന്ത്യ രക്ഷാദൗത്യവുമായി റുമേനിയയിലേക്ക് വിമാനം അയക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, തൊട്ടടുത്തെ രാജ്യങ്ങളുടെ ബോര്‍ഡറുകളില്‍ കുട്ടികള്‍ എങ്ങിനെ എത്തിച്ചേരുമെന്ന് വന്ദനയുടെ പിതാവ് ജെസ്റ്റോ പോള്‍ ആശങ്കപ്പെടുന്നു. പ്രതികൂല കാലാവസ്ഥയും യുദ്ധഭീതിയുംകൊണ്ട് വിദ്യാർഥികള്‍ക്ക്​ എത്രദിവസം പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ഇതേസമയം, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ വിദ്യാർഥികളുടെ യാത്രരേഖകളും പാസ്‌പോര്‍ട്ടും ആവശ്യപ്പെട്ട് നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ജസ്റ്റി‍ൻെറ പിതാവ് പയസ് പറഞ്ഞു. എന്നാല്‍, ഷെല്‍ട്ടറില്‍നിന്ന് റുമേനിയ എയര്‍പോര്‍ട്ട് വരെയുള്ള വാഹനയാത്ര സുരക്ഷിതമല്ലെന്നതും ഇവരെ വിഷമിപ്പിക്കുകയാണ്. അടിയന്തരമായി ഒഡേസയില്‍ കുടുങ്ങിയ വിദ്യാർഥികളെ കേന്ദ്ര ഗവണ്‍മെന്റും എംബസിയും ചേര്‍ന്ന് രക്ഷപ്പെടുത്താന്‍ കഴിയട്ടെയെന്നുള്ള പ്രാർഥനയോടെയാണ് കുട്ടികളുടെ മാതാപിതാക്കള്‍ കഴിയുന്നത്. ചിത്രം: ഒഡേസയിലെ താമസസ്ഥലത്തിന് അടുത്തുനിന്നുള്ള ദൃശ്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.