ഡാമുകളിൽ ജലനിരപ്പ് താഴേക്ക്; കൂടുതൽ ഷട്ടറുകൾ അടച്ചു

തൊടുപുഴ: ആശങ്കക്ക് വിരാമമിട്ട് ജില്ലയിലെ പ്രധാന അണക്കെട്ടുകളായ ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് താഴുന്നു. മഴയുടെ ശക്തി കാര്യമായി കുറഞ്ഞതോടെ അണക്കെട്ടുകളിലേക്ക് നീരൊഴുക്ക് ദുർബലമായതാണ് ജലനിരപ്പ് താഴാൻ കാരണം. ഇതോടെ ഇടുക്കിയുടെ അഞ്ച് ഷട്ടറുകളിൽ രണ്ടെണ്ണവും മുല്ലപ്പെരിയാറിൽ നാല് ഷട്ടറുകൾ കൂടിയും അടച്ചു. ഇടുക്കി അണക്കെട്ടിന്‍റെ ഭാഗമായ ചെറുതോണി ഡാമിന്‍റെ ഒന്ന്, അഞ്ച് നമ്പർ ഷട്ടറുകളാണ് വ്യാഴാഴ്ച അടച്ചത്. 45 സെ.മീ വീതം ഉയർത്തിവെച്ചിരിക്കുന്ന രണ്ട്, മൂന്ന്, നാല് ഷട്ടറുകൾവഴി സെക്കൻഡിൽ 100 ഘനയടി (ഒരു ലക്ഷം ലിറ്റർ) വെള്ളമാണ് ഇപ്പോൾ പുറത്തേക്ക് ഒഴുക്കുന്നത്. മൂന്ന് ഷട്ടറുകൾ 140 സെ.മീ വീതവും മറ്റ് രണ്ടെണ്ണം 40 സെ.മീ വീതവും ഉയർത്തി സെക്കൻഡിൽ 340.42 ഘനയടി വെള്ളമാണ് വ്യാഴാഴ്ച രാവിലെവരെ ഒഴുക്കിയിരുന്നത്. പിന്നീട് രണ്ട് ഷട്ടർ അടക്കുകയും മറ്റുള്ളവയുടെ ഉയരം ഘട്ടം ഘട്ടമായി 45 സെ.മീറ്ററായി കുറക്കുകയുമായിരുന്നു. 2386.90 അടിയാണ് നിലവിൽ ഡാമിലെ ജലനിരപ്പ്. ഇത് സംഭരണശേഷിയുടെ 81.56 ശതമാനമാണ്. മുല്ലപ്പെരിയാറിന്‍റെ മൂന്ന് ഷട്ടറുകൾ ബുധനാഴ്ച അടച്ചിരുന്നു. വ്യാഴാഴ്ച നാല് ഷട്ടറുകൾകൂടി അടച്ചു. ഇതുവഴി സെക്കൻഡിൽ 2879 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. സെക്കൻഡിൽ ശരാശരി 5459 ഘനയടി വെള്ളം ഒഴുകിയെത്തുന്നുണ്ട്. 2194 ഘനയടിയാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. 138.50 അടിയാണ് ഡാമിൽ നിലവിലെ ജലനിരപ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.