മാധ്യമങ്ങളെ നിരോധിക്കണമെന്നത് പാർട്ടിയുടെയും സർക്കാറിന്‍റെയും നയമല്ല -എച്ച്. സലാം എം.എൽ.എ

അമ്പലപ്പുഴ: മാധ്യമങ്ങളെ നിരോധിക്കണമെന്നത് സർക്കാറിന്‍റെയും താൻ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്‍റെയും നയമല്ലെന്ന് എച്ച്. സലാം എം.എൽ.എ പറഞ്ഞു. പറവൂരിൽ അക്ഷരവീട് സമർപ്പണച്ചടങ്ങിൽ ശിവദാസ് വാസുവിന് ഫലകം സമർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു എം.എൽ.എ. മാധ്യമപ്രവർത്തനം നിരോധിക്കാൻ ഒരു പ്രയാസവും കാണിക്കാത്ത ഭരണകൂടമാണ് ഇന്നുള്ളത്. 'മാധ്യമം' നിരോധിക്കണമെന്ന് കത്തെഴുതിയ ചിലർ നമ്മുടെ ഇടയിലുണ്ട്. എന്നാൽ, ഇതിൽ സർക്കാറിന്‍റെ നിലപാട് നേരത്തേതന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. മാധ്യമങ്ങൾക്ക് സമൂഹത്തിൽ വഹിക്കേണ്ട പങ്ക് വലുതാണ്. പത്രങ്ങൾ വായിക്കുന്നതിലൂടെ കൃത്യമായ സാക്ഷരത ഉണ്ടാകേണ്ടതുണ്ട്. മാധ്യമങ്ങൾ എഴുതുന്നതെല്ലാം പൂർണമായി വിശ്വസിക്കാനാവാത്ത സാഹചര്യമാണുള്ളത്. സോഷ്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങൾ നൽകിയാൽ അത് അപ്പാടെ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. അതിന്‍റെ ഉറവിടംപോലും അന്വേഷിക്കാറില്ല. ഇത്തരം കാലഘട്ടത്തിൽ 'മാധ്യമം' പോലുള്ള അച്ചടിമാധ്യമങ്ങൾക്ക്​ അതിന്‍റേതായ കർത്തവ്യം നിറവേറ്റാൻ കഴിയണമെന്നും സലാം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.