കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്: അവലോകന യോഗം ചേർന്നു

കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനായി വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ വിലയിരുത്താൻ കലക്ടർ ഡോ. രേണു രാജി‍ൻെറ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ഹൈകോടതി പരിസരം, എം.ജി റോഡ്, ബാനർജി റോഡ്, മുല്ലശ്ശേരി കനാൽ തുടങ്ങിയ സ്ഥലങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാനായി സ്വീകരിച്ച നടപടികൾ യോഗത്തിൽ വിലയിരുത്തി. നടപടികൾ എത്രയും വേഗം പൂർത്തിയാക്കാൻ കലക്ടർ നിർദേശിച്ചു. കാനകളുടെയും കനാലുകളുടെയും ഒഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയിൽ മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിനും കൊച്ചി കോർപറേഷൻ ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. കാനകളിൽ മാലിന്യം തള്ളുന്നവരിൽനിന്ന് പിഴ ഈടാക്കും. വെള്ളമൊഴുകി പോകാനായി സ്ഥാപിച്ച ഗ്രേറ്റിങ്സ് ഇളക്കി മാറ്റുന്നവരെ കണ്ടെത്തുന്നതിനായി പൊലീസ് പരിശോധന നടത്തും. ഇത്തരക്കാർക്കെതിരെ കർശന നടപടികളും സ്വീകരിക്കും. കനാലുകൾ വൃത്തിയാക്കുകയും വെള്ളമൊഴുകി പോകുന്നതിന് കൂടുതൽ ഓവുകൾ നിർമിക്കുകയും ചെയ്തിട്ടുണ്ട്. മുല്ലശ്ശേരി കനാലിൽനിന്ന് വെള്ളം വേഗത്തിൽ ഒഴുകി പോകുന്നതിനുള്ള സംവിധാനമേർപ്പെടുത്തുന്നതിന് നടപടി പുരോഗമിക്കുകയാണ്. യോഗത്തിൽ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഉഷ ബിന്ദു മോൾ, പൊതുമരാമത്ത് വകുപ്പ്, കൊച്ചി സ്മാർട്ട്‌ മിഷൻ ലിമിറ്റഡ്, വിശാല കൊച്ചി വികസന അതോറിറ്റി, പൊലീസ്, അഗ്നിരക്ഷ സേന, കോർപറേഷൻ അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.