ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച് വയോധികൻ ജീവനൊടുക്കി

വൈക്കം: ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ചശേഷം വയോധികനായ ഭർത്താവ് വിഷം കഴിച്ച് മരിച്ചു. തലയാഴം തോട്ടകം വാക്കെത്തറ കമ്യൂണിറ്റി ഹാളിനുസമീപം പുത്തൻവീട്ടിൽ ദാമോദരനാണ് (64) മരിച്ചത്. കഴുത്തിന് പിന്നിൽ ആഴത്തിൽ മുറിവേറ്റ ഭാര്യ സുശീലയെ (58) വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. ഇവർ അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു. ബുധനാഴ്ച ഉച്ചക്ക് 2.30ഓടെയാണ് സംഭവം. രാവിലെ വൈക്കം മഹാദേവ ക്ഷേത്രത്തിൽ പോയ സുശീല ക്ഷേത്രത്തിലെ പ്രാതലൂട്ടിനുശേഷം ഉച്ചകഴിഞ്ഞാണ് വീട്ടിലേക്കുവന്നത്. പാടശേഖരത്തിന് നടുവിലാണ് ദാമോദരനും കുടുംബവും താമസിച്ചിരുന്നത്. ഭാര്യയും രണ്ട് മക്കളുമുള്ള ദാമോദരൻ അവരെ ഉപേക്ഷിച്ച് സുശീലക്കൊപ്പം താമസിക്കുകയായിരുന്നു. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകനുണ്ട്. ഏതാനും വർഷം മുമ്പ് വാഹനാപകടത്തിൽ പരിക്കേറ്റ മകൻ ഉണ്ണി മനോനില തെറ്റിയ നിലയിലാണ്. കുറച്ചുകാലമായി ദാമോദരൻ വീട്ടിൽനിന്ന് കുറച്ചുമാറി ആടുകളെ വളർത്തുന്ന ഷെഡിന്‍റെ ഒരു ഭാഗത്താണ് കഴിയുന്നത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഈ ഷെഡിനടുത്ത് എത്തിയ സുശീലയുമായി ദാമോദരൻ തർക്കമായി. ഇതിനിടയിൽ സുശീലയെ വീഴ്ത്തിയശേഷം കറിക്കത്തികൊണ്ട് കഴുത്തിന്‍റെ പിൻഭാഗത്ത് മുറിവേൽപിച്ചു. സുശീലയുടെ നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തി തടയാൻ ശ്രമിച്ചതിനെത്തുടർന്ന് ദാമോദരൻ പാടത്തുകൂടി ഓടിമറഞ്ഞു. പിന്നീട് പൊലീസ് നടത്തിയ തിരച്ചിലിൽ വിഷം കഴിച്ച് അബോധാവസ്ഥയിൽ കണ്ടെത്തി. ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വൈക്കം പൊലീസ് നടപടി സ്വീകരിച്ചു. ------ പടം: KTD Damodharan ദാമോദരൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.