അഭിമുഖീകരിക്കേണ്ടത് പുതിയ ആവശ്യങ്ങളും പുതിയ വെല്ലുവിളികളും -കലക്ടർ രേണുരാജ്

കൊച്ചി: കലക്ടർ എന്ന നിലയിൽ അഭിമുഖീകരിക്കേണ്ടത് പുതിയ ആവശ്യങ്ങളും പുതിയ വെല്ലുവിളികളുമാണെന്ന് ജില്ലയുടെ 33ാമത്തെ കലക്ടറായി ചുമതല ഏറ്റെടുത്ത രേണു രാജ്. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച 'മീറ്റ് ദി പ്രസ്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു കലക്ടർ. വർഷങ്ങൾക്ക് മുമ്പ് ഫോർട്ട്കൊച്ചി സബ് കലക്ടറായി താൻ നേരിട്ട പ്രശ്നങ്ങൾ അല്ല ഇന്ന് നേരിടുന്നത്. പുതിയ കാലത്ത് പലതും മാറിയെന്നും അവർ പറഞ്ഞു. നല്ല പദ്ധതികൾ നടപ്പാക്കുന്ന ജില്ലയാണിത്. റോഡുകളുടെ അവസ്ഥയിൽ ഹൈകോടതി നടത്തിയ ഇടപെടലിനെക്കുറിച്ച് ചോദിച്ചപ്പോൾ നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ.) സംസ്ഥാന സർക്കാർ ഏജൻസിയല്ലെന്നും എങ്കിലും ജില്ല ഭരണാധികാരി എന്ന നിലയിൽ അധികാരം ഉപയോഗപ്പെടുത്തി പരമാവധി ചെയ്യുമെന്നും അവർ പറഞ്ഞു. എൻ.എച്ച്.എ.ഐ കൂടാതെ പി.ഡബ്ല്യൂ.ഡി, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയാണ് റോഡുകളുടെ പരിപാലന ചുമതലയിലുള്ളവർ. ഹൈകോടതി ഇടപെടലിനെ തുടർന്ന് ഈ മൂന്ന് ഏജൻസികൾക്കും കാര്യങ്ങൾ പരിശോധിച്ച് പരിഹരിച്ച് പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയതായി രേണുരാജ് പറഞ്ഞു. സബ് കലക്ടറെ ഇതിനായി ചുമതലപ്പെടുത്തിയതായും വിശദീകരിച്ചു. റോഡ് തകർന്നിട്ടും കാലങ്ങളായി കുമ്പളം ടോൾ പ്ലാസയിൽ പിരിവ് തുടരുന്ന കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് അവർ മറുപടി നൽകി. പ്രസ് ക്ലബ് പ്രസിഡന്‍റ് എം.ആർ. ഹരികുമാർ സ്വാഗതവും സെക്രട്ടറി എം. സൂഫി മുഹമ്മദ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.