ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിക്ക് ഹാരാർപ്പണം; അന്വേഷണത്തിന് ഉത്തരവിട്ട് സിറ്റി പൊലീസ് കമീഷണർ

കൊച്ചി: ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോക്ക് ഹാരാർപ്പണം നടത്തി പ്രവർത്തകർ സ്വീകരണമൊരുക്കിയ സംഭവത്തിൽ കൊച്ചി സിറ്റി പൊലീസ് കമീഷണർ സി. നാഗരാജു അന്വേഷണത്തിന് ഉത്തരവിട്ടു. കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണർ വി.യു. കുര്യാക്കോസിനാണ് അന്വേഷണ ചുമതല. 2018ൽ എറണാകുളം ലോ കോളജ് വിദ്യാർഥിയായിരുന്ന ഈരാറ്റുപേട്ട സ്വദേശി നിസാമുദ്ദീനെ ആക്രമിച്ച കേസിൽ ജാമ്യം റദ്ദായി റിമാൻഡ് ചെയ്യുന്നതിനിടെ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ആർഷോയെ റിമാൻഡ് ചെയ്തശേഷം അപ്രതീക്ഷിതമായി പ്രവർത്തകർ ഹാരാർപ്പണം നടത്തി എന്നാണ് കൂടെയുണ്ടായിരുന്ന പൊലീസുകാർ പറയുന്നത്. നിസാമുദ്ദീനെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച ആർഷോ, മറ്റ് ക്രിമിനൽ കേസുകളിൽ പ്രതിയായപ്പോഴാണ് പ്രസ്തുത കേസിലെ ജാമ്യം കോടതി റദ്ദു ചെയ്യുന്നത്. അറസ്റ്റ് ചെയ്യാൻ കോടതി നിർദേശിച്ചെങ്കിലും ഒളിവിലാണെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. അതിനിടെ മലപ്പുറത്ത് എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിൽ ആർഷോ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഈ കേസും ഒളിവിലാണെന്ന പൊലീസ് വിശദീകരണവും ചർച്ചചെയ്യപ്പെട്ടിരുന്നു. തുടർന്നാണ് ആർഷോയെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.