ഷാജ് കിരണിനെ ദൂതനായി വിട്ട പൊലീസ് എനിക്ക് സംരക്ഷണം തരുമെന്ന് പറയുന്നത് അവിശ്വസനീയം -സ്വപ്ന സുരേഷ്

കൊച്ചി: തട്ടിപ്പുകാരനായ ഷാജ് കിരണിനെ കേസ് ഒത്തുതീർക്കാൻ വിട്ട അതേ പൊലീസ് തനിക്ക് സംരക്ഷണം തരുമെന്ന് പറയുന്നത് അവിശ്വസനീയമെന്ന് സ്വർണ തട്ടിപ്പ് കേസിലെ പ്രതി സ്വപ്ന സുരേഷ്. നിരവധി തവണയാണ് മുൻ വിജിലൻസ് മേധാവി എം.ആർ. അജിത്കുമാർ ഷാജ് കിരണുമായി ഫോണിൽ സംസാരിച്ചത്. ഞാൻ എവിടെ പോയി, എന്തിന് പോയി എന്നൊക്കെ ചോദിച്ച് പൊലീസ് കയറിയിറങ്ങി നടപ്പാണ്. അതുകൊണ്ടാണ് പൊലീസ് സംരക്ഷണം ഒഴിവാക്കി പകരം കേന്ദ്രസംരക്ഷണം ആവശ്യപ്പെട്ടത്. രഹസ്യമൊഴിയിൽ മുൻ മന്ത്രി കെ.ടി. ജലീൽ നടത്തിയ കുറ്റങ്ങളെല്ലാം ഉടൻ വെളിപ്പെടുത്തുമെന്ന് സ്വപ്‌ന ആവർത്തിച്ചു. കെ.ടി. ജലീലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി സ്വപ്ന പാലക്കാട്ട് മാധ്യമങ്ങളെ കാണാനാണ് സാധ്യത. അഭിഭാഷകൻ ആർ. കൃഷ്ണരാജുമായി കൂടിക്കാഴ്ച നടത്താനായി കൊച്ചിയിലെത്തിയപ്പോഴാണ് മാധ്യമങ്ങളോട് സംസാരിച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴി പിൻവലിക്കാൻ സമ്മർദം ചെലുത്തിയെന്ന സ്വപ്‌നയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് സംസ്ഥാനം വിട്ട ഷാജ് കിരണിനെയും ബിസിനസ് പങ്കാളി ഇബ്രായിയെയും പൊലീസിന് കണ്ടെത്താനായില്ല. അതേസമയം, പൊലീസ് ആവശ്യപ്പെട്ടാൽ ഹാജരാകുമെന്ന് ഇരുവരും അറിയിച്ചിട്ടുണ്ട്. സ്വപ്നക്കെതിരായ വിഡിയോ വീണ്ടെടുക്കാനാണ് തങ്ങൾ തമിഴ്നാട്ടിലേക്ക് പോയതെന്നാണ് ഇവർ പറയുന്നത്. ഷാജ് കിരണിനെ അറിയില്ലെന്ന് പറയുന്ന ക്രമസമാധാനപാലനച്ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെ പിന്നെ എന്തിനാണ് ഷാജുമായി മണിക്കൂറുകളോളം കൂടിക്കാഴ്ച നടത്തിയതെന്ന് വ്യക്തമാക്കണമെന്ന് സ്വപ്ന ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.