വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യഹരജിയിലെ കോടതി നടപടികൾ രഹസ്യമായി

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യഹരജിയിലെ നടപടികൾ രഹസ്യമാക്കാൻ ഹൈകോടതിയുടെ അനുമതി. ഇരയുടെ സ്വകാര്യത ഉറപ്പുവരുത്താൻ കോടതി നടപടികൾ രഹസ്യമാക്കണമെന്ന സർക്കാറിന്‍റെ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. മുൻകൂർ ജാമ്യഹരജികൾ ചൊവ്വാഴ്ച വാദം തുടരാൻ മാറ്റി. തിങ്കളാഴ്ച ഉച്ചക്ക് ഹരജികൾ പരിഗണനക്കെടുത്തപ്പോൾ ചില വിവരങ്ങൾ ബോധിപ്പിക്കാനുണ്ടെന്നും ഇരയുടെ സ്വകാര്യത ഉറപ്പാക്കാനായി കോടതി നടപടികൾ രഹസ്യമാക്കണമെന്നും അഡീ. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ആവശ്യപ്പെടുകയായിരുന്നു. കോടതി ഇതിന് അനുമതി നൽകിയതോടെ കോടതിമുറിയിലുണ്ടായിരുന്ന അഭിഭാഷകരടക്കമുള്ളവർ പുറത്തുപോയി. ഓൺലൈൻ സംവിധാനവും ഒഴിവാക്കി. തുടർന്ന് വാദം നടന്നെങ്കിലും പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ചൊവ്വാഴ്ച ഉച്ചക്കുശേഷം വീണ്ടും പരിഗണിക്കാൻ മാറ്റിയത്. പീഡിപ്പിച്ച കേസിലും ഇരയുടെ പേരു വെളിപ്പെടുത്തിയ കേസിലുമാണ് വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യഹരജികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.