കെ-റെയിലിനെതിരെ തൃക്കാക്കരയിൽ രംഗത്തിറങ്ങുമെന്ന് പരിസ്ഥിതി സംഘടനകൾ

കൊച്ചി: കെ-റെയിൽ പദ്ധതിക്കെതിരെ തൃക്കാക്കരയിൽ രംഗത്തിറങ്ങുമെന്ന് വിവിധ പരിസ്ഥിതി കൂട്ടായ്​മകൾ. കെ-റെയിൽ വിരുദ്ധ സമരസമിതിയും കെ-റെയിൽ വിരുദ്ധ ഏകോപന സമിതിയും വിവിധ പരിസ്ഥിതി സംഘടനകളും ഒറ്റക്കെട്ടായി പ്രചാരണരംഗത്തുണ്ടാവുമെന്ന് വിവിധ നേതാക്കൾ 'മാധ്യമ'ത്തോട് പറഞ്ഞു. ഈ സംഘടനകളുടെ കൂട്ടായ്മ 19ന് കെ-റെയിൽ പദ്ധതിക്കെതിരെ രാവിലെ കലക്ടറേറ്റ് മാർച്ചും നടത്തും. വൈകീട്ട് പാലാരിവട്ടത്ത് കെ-റെയിൽ വിരുദ്ധ സമ്മേളനം നടത്തും. കെ-റെയിലിനെ പിന്തുണക്കുന്ന സ്ഥാനാർഥിക്ക് വോട്ട് ചെയ്യുന്നത് പദ്ധതിയെ പിന്തുണക്കുന്നതിന് തുല്യമാണ്. അതിനാൽ കെ-റെയിൽ സംബന്ധിച്ച വിഷയം മണ്ഡലത്തിൽ വ്യപകമായി പ്രചാരണം നടത്താനാണ് തീരുമാനം. മണ്ഡലത്തി‍ൻെറ അതിർത്തിയിലൂടെ കെ-റെയിൽ കടന്നുപോകുന്നതിനാൽ തൃക്കാക്കരയിലെ ജനങ്ങൾ കുടിയറക്കൽ ഭീഷണി നേരിടുന്നില്ല. അതിനാൽ തൃക്കാക്കരക്കാർക്ക് പദ്ധതിയുടെ വിനാശം നേരിട്ട് അനുഭവിക്കേണ്ടി വരില്ല. അതേസമയം, തൃക്കാക്കരയിലെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി വിജയിച്ചാൽ കെ-റെയിൽ പദ്ധതി നടപ്പാക്കാനുള്ള അംഗീകരാമായി മുഖ്യമന്ത്രി രംഗത്തുവരും. അതിനാൽ, കെ-റെയിൽ കേരളത്തിനാകെ ആപത്താണെന്ന സന്ദേശമാണ് ജനങ്ങളെ അറിയിക്കുന്നത്. പദ്ധതിക്കെതിരെ തൃക്കാക്കരക്കാർ വോട്ട് ചെയ്യണമെന്നാണ് മുദ്രാവാക്യമെന്ന് നേതാക്കളായ രാജീവൻ, സി.ആർ. നീലകണ്ഠൻ, ജോൺ പെരുവന്താനം തുടങ്ങിയവർ പറഞ്ഞു. കടമ്പ്രയാറി‍ൻെറ മലിനീകരണമാണ് തൃക്കാക്കരക്കാർ അനുഭവിക്കുന്ന പ്രധാന പ്രശ്നം. ഇക്കാര്യം പി.ടി. തോമസാണ് ഉന്നയിച്ചത്. വെള്ളം ശുദ്ധീകരിച്ച് കടമ്പ്രയാർ സംരക്ഷിച്ചാൽ കുടിവെള്ളത്തി‍ൻെറ കാര്യത്തിൽ തൃക്കാക്കരക്കാർക്ക് പെരിയാറിലെ വെള്ളം ആവശ്യമില്ല. ഗാന്ധിയന്മാർ അടക്കമുള്ളവർ കെ-റെയിൽ വിരുദ്ധ പ്രചാരണത്തിൽ പങ്കെടുക്കും. കേരളത്തി‍ൻെറ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും സംസാരിക്കുമെന്ന് നേതാക്കൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.