കതിർമണ്ഡപത്തിൽനിന്നും പരീക്ഷ ഹാളിലേക്ക്; അഭിലാഷിനും ശ്രുതിക്കും സന്തോഷ കല്യാണം

കൊച്ചി: കതിർമണ്ഡപത്തിൽനിന്ന്​ പി.എസ്.സി പരീക്ഷ ഹാളിലെത്തി നവദമ്പതികൾ. എറണാകുളം നെട്ടൂർ തെക്കേപ്പാട്ടുപുരക്കൽ ക്ഷേത്രത്തിൽ വിവാഹം കഴിഞ്ഞയുടനെയാണ്, വരൻ കോഴിക്കോട് സ്വദേശി അഭിലാഷും എറണാകുളം സ്വദേശിനി ശ്രുതിയും പരീക്ഷ സെന്‍ററിലെത്തിയത്. ശ്രുതിക്ക്​ എറണാകുളം പുല്ലേപ്പടി ദാറുൽ ഉലൂം സ്കൂളിലായിരുന്നു പരീക്ഷ. ശ്രുതിയെ പരീക്ഷ ഹാളിലെത്തിച്ച് വരൻ അഭിലാഷ് പുറത്ത് കാത്തിരുന്നു. വിവാഹ തീയതി നിശ്ചയിച്ച് ഒരുക്കങ്ങളെല്ലാം നടത്തി മുന്നോട്ടുപോകുമ്പോൾ അപ്രതീക്ഷിതമായി ഒരാഴ്ച മുമ്പാണ് ശ്രുതിക്ക് പി.എസ്.സി പ്രിലിമിനറി പരീക്ഷ എഴുതാനുള്ള അറിയിപ്പ് ലഭിച്ചത്. വിവാഹവും പരീക്ഷയും ഒരേ ദിവസം എത്തിയപ്പോൾ പരീക്ഷയെഴുതാൻ തന്നെയാണ് ഇരുവരും തീരുമാനിച്ചത്. മാതാപിതാക്കളും ഇതേ നിലപാടെടുത്ത് ഒപ്പം നിന്നു. അങ്ങനെ ഇന്നലെ രാവിലെ 9.35നും 10.15നും ഇടയിലുള്ള മുഹൂർത്തത്തിൽ വിവാഹം കഴിഞ്ഞ് ദമ്പതികൾ പരീക്ഷ സെന്‍ററിലെത്തി. നന്നായി എഴുതാൻ കഴിഞ്ഞുവെന്ന് പരീക്ഷക്ക് ശേഷം ശ്രുതി പ്രതികരിച്ചു. മേപ്പയ്യൂർ മനത്താനത്ത്മീത്തൽ ബാലകൃഷ്ണൻ-കമല ദമ്പതികളുടെ മകനാണ് അഭിലാഷ്. നെട്ടൂർ പുറക്കേലിപ്പറമ്പ് വീട്ടിൽ ഉത്തമൻ-സുഷമ ദമ്പതികളുടെ മകളാണ് ശ്രുതി. ബംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് അഭിലാഷ്. ബികോം ബിരുദധാരിയാണ് ശ്രുതി. പരീക്ഷക്ക് ശേഷം ഇരുവരും കോഴിക്കോട്ടേക്ക് പുറപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.