സുധാകര പ്രസാദ്: ചർച്ചകൾക്ക് വഴിതുറന്ന നിയമോപദേശകൻ

കൊച്ചി: മുതിർന്ന അഭിഭാഷകനും മുൻ അഡ്വക്കറ്റ് ജനറലുമായിരുന്ന സി.പി. സുധാകര പ്രസാദിന്‍റെ നിലപാടുകൾ ഏറെ ചർച്ചകൾക്ക് വഴിതുറന്നതായിരുന്നു. ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട നിയമോപദേശമായിരുന്നു ഇതിൽ പ്രധാനം. വി.എസ് സർക്കാറിന്‍റെ കാലത്ത് എ.ജിയായിരിക്കെയാണ് ലാവ്ലിൻ കേസിൽ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകേണ്ടതില്ലെന്ന നിയമോപദേശം സുധാകര പ്രസാദ് സർക്കാറിന് നൽകിയത്. എന്നാൽ, ഈ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലുള്ള തീരുമാനം ഗവർണർ തള്ളി. തുടർന്നാണ് സി.ബി.ഐക്ക് പ്രോസിക്യൂഷൻ അനുമതി ലഭിക്കുകയും കുറ്റപത്രം നൽകുകയും ചെയ്തത്. താൻ അന്ന് നൽകിയ നിയമോപദേശമാണ് ശരിയെന്ന് പിന്നീട് പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ കോടതി വിധിയിലൂടെ തെളിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. സ്മാർട്ട് സിറ്റി, എച്ച്.എം.ടി, ഗോൾഫ് ക്ലബ് ഏറ്റടെുക്കൽ, എസ്.എൻ.സി ലാവ്ലിൻ തുടങ്ങിയ കേസുകളിൽ സർക്കാറിനുവേണ്ടി ശ്രദ്ധേയമായ നിലപാടുകളാണ് എ.ജിയായിരിക്കെ സ്വീകരിച്ചത്. വ്യക്തമായ രാഷ്ട്രീയമുണ്ടെങ്കിലും രാഷ്ട്രീയത്തിനപ്പുറമുള്ള ബന്ധങ്ങൾ സൂക്ഷിക്കുന്നതിൽ ഏന്നും മുന്നിലായിരുന്നു സുധാകര പ്രസാദ്. 2006ലെ വി.എസ്, 2016ലെ ആദ്യ പിണറായി സർക്കാറുകളുടെ കാലത്താണ് സംസ്ഥാനത്ത് അഡ്വക്കറ്റ് ജനറലായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.