ഡിൽമോ, രഞ്ജിത്, റഹീം
മാരാരിക്കുളം: ജില്ലയിൽ വൻ രാസലഹരി വേട്ട. 22 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിലായി.ആലപ്പുഴ കഞ്ഞിക്കുഴി വേലിയേകത്ത് രഞ്ജിത്(24), ചേർത്തല മായിത്തറ കുടിലിണ്ടൽ വീട് ഡിൽമോൻ(സോനു), കൊടുങ്ങല്ലൂർ പുത്തൻവേലിക്കര ഇളയോടത്ത് റഹീം (സല്ലു-32) എന്നിവരാണ് പിടിയിലായത്.
ചേർത്തല, മുഹമ്മ, മാരാരിക്കുളം സി.ഐമാരുടെ നേതൃത്വത്തിലെ പൊലീസ് സംഘവും ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് യുവാക്കളെ പിടികൂടിയത്. ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് കൊടുങ്ങല്ലൂർ എത്തിച്ച് അവിടെനിന്ന് കേരളത്തിലെ വിവിധ ജില്ലകളിലേക്ക് എത്തിക്കുന്ന സംഘവും ആലപ്പുഴയിൽനിന്ന് ട്രാവലറിൽ പോയി മയക്കുമരുന്ന് വാങ്ങി ജില്ലയിലുടനീളം എത്തിക്കുന്ന മാരാരിക്കുളം സ്വദേശികളെയുമാണ് പിടികൂടിയത്.
പ്രതികൾ രണ്ടുവർഷമായി എം.ഡി.എം.എ കച്ചവടം നടത്തിവരുകയാണ്. ആദ്യമായാണ് ഇവർ ഇത്രയും അളവ് മയക്കുമരുന്നുമായി പിടിയിലാകുന്നത്. അന്തർ സംസ്ഥാനങ്ങളിൽനിന്ന് സിന്തറ്റിക് മയക്കുമരുന്നുകൾ എത്തുന്നതായി ആലപ്പുഴ ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, നാർകോട്ടിക് സെൽ അഡീഷനൽ എസ്.പി എസ്.ടി. സുരേഷ്കുമാറിന്റെ നേതൃത്വത്തിലെ സംഘവും ചേർത്തല ഡിവൈ.എസ്.പി കെ.വി. ബെന്നി, ആലപ്പുഴ ഡിവൈ.എസ്.പി ജയരാജ് എന്നിവരുടെ നേതൃത്വത്തിലെ പ്രത്യേക സംഘവും സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്. സി.ഐമാരായ വിനോദ്കുമാർ, രാജ്കുമാർ, എ.വി ബിജു, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.ഒ. ശ്യാം, ജില്ല ലഹരിവിരുദ്ധ സ്ക്വാഡ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.