തകരാറിലായതിനെതുടർന്ന് കെട്ടിയിട്ട ‘ഐശ്വര്യം’ ജങ്കാർ

പെരുമ്പളത്തി‍ന്‍റെ 'ഐശ്വര്യം' തുരുമ്പെടുക്കുന്നു

പെരുമ്പളം: പുറംലോകത്തെത്തണമെങ്കിൽ ബോട്ടിനെയോ വഞ്ചിയെയൊ ആശ്രയിക്കേണ്ടി വരുന്ന പെരുമ്പളം നിവാസികൾക്ക് 2016ൽ 'ഐശ്വര്യ'മായി വന്നണഞ്ഞ ജങ്കാർ ഇപ്പോൾ തുരുമ്പെടുക്കുന്നു.ദീപുകാർ ഉത്സവപ്രതീതിയോടെയാണ് ജങ്കാറിനെ വരവേറ്റതെങ്കിലും ആറ് വർഷം പൂർത്തിയാകും മുമ്പുതന്നെ യാത്രസ്വപ്നങ്ങൾക്ക് കരിനിഴൽ വീണു. 1,57,62,387 രൂപ അടങ്കൽ തുകയോടെ നിർമിച്ച ജങ്കാർ ഇപ്പോൾ മാർക്കറ്റ് ജെട്ടിക്ക് സമീപം കിടന്ന് തുരുമ്പെടുക്കുകയാണ്. നീറ്റിലിറങ്ങിയപ്പോൾ തന്നെ നിർമാണത്തിൽ അഴിമതി ആരോപിച്ച് പലരും രംഗത്ത് വന്നിരുന്നു.

അന്നത്തെ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയും പൊതുപ്രവർത്തകരും വിജിലൻസിന് പരാതി നൽകിയെങ്കിലും ഗൗനിച്ചില്ല. ഡി.സി.സി പ്രസിഡന്‍റ് വീണ്ടും വിജിലൻസിന് പരാതി കൊടുത്തതോടെ പേരിന് അന്വേഷണം നടന്നെങ്കിലും എങ്ങുമെത്തിയില്ല. നിലവാരം കുറഞ്ഞ സാമഗ്രികൾ ഉപയോഗിച്ചാണ് ജങ്കാർ നിർമിച്ചതെന്നതായിരുന്നു മുഖ്യ ആക്ഷേപം. സർക്കാർ നിയന്ത്രണത്തിലെ കെ.എസ്.എൻ.സി (കിൻകോ)ക്കായിരുന്നു നിർമാണച്ചുമതല നൽകിയിരുന്നതെങ്കിലും അവർ സ്വകാര്യ കമ്പനിക്ക് കൈമാറി.

പുതിയ ജെട്ടിയിലേക്ക് ജങ്കാറിന് അടുക്കാൻ കഴിയാത്ത രീതിയിലുള്ള റാമ്പ് ആയിരുന്നു ജങ്കാറിന് ഉണ്ടായിരുന്നത്. ഇത് പുതുക്കി ആറ് മാസം കഴിഞ്ഞാണ് ഓടിത്തുടങ്ങിയത്. പിന്നീടുള്ള യാത്രയിൽ പാണാവള്ളി ജെട്ടിയിൽ വെച്ച് റാമ്പ് കെട്ടിയിരുന്ന റോപ് പൊട്ടുകയും അത് ഘടിപ്പിച്ചിരുന്ന ക്ലാമ്പ് യാത്രക്കാർ നിൽക്കുന്ന ഭാഗത്തേക്ക് തെറിച്ച് വീഴുകയുമുണ്ടായി. വാഹനങ്ങൾ കയറുമ്പോൾ റാമ്പുകൾ വളഞ്ഞുകൊണ്ടേയിരുന്നു. ഇത് ശരിയാക്കാൻ പഞ്ചായത്ത് ഭരണസമിതി ലക്ഷങ്ങളാണ് ചെലവാക്കിയത്.

കുറച്ച് ഓട്ടത്തിന് ശേഷം എൻജിൻ തകരാറും കണ്ടുതുടങ്ങി. അടിത്തട്ടിൽ വെള്ളം കയറുന്നത് പരിഹരിക്കാൻ ഒരു മീറ്ററോളം നീളത്തിൽ കോൺക്രീറ്റ് ചെയ്ത നിലയിലായിരുന്നു. ജില്ല പഞ്ചായത്ത് പുതുക്കിപ്പണിയാൻ അനുവദിച്ച 25 ലക്ഷം മുടക്കിയതുകൊണ്ട് മാത്രമാണ് ഇത്രയെങ്കിലും ആയുസ്സുണ്ടായത്. മൂന്ന് മാസമായി ഓട്ടം നിലച്ച് കെട്ടിയിട്ടിരിക്കുന്ന 'ഐശ്വര്യം' കാക്കാൻ (ജങ്കാറിന് അകത്ത് കയറുന്ന വെള്ളം പുറത്തേക്ക് പമ്പ് ചെയ്ത് കളയാൻ) പഞ്ചായത്ത് ഒരാളെ കൂലി നൽകി നിശ്ചയിച്ചിരിക്കുകയാണ്.

ഡ്രൈ ഡോക്കിന്റെ പിരീഡ് ആയതിനാൽ അതുകൂടി ചെയ്യാൻ കിൻകോ ആവശ്യപ്പെടുന്ന 34 ലക്ഷം രൂപ കൂടി കണ്ടത്തണം. നിലവിൽ പാണാവള്ളിയിലേക്കും പൂത്തോട്ടയിലേക്കും രണ്ട് ജങ്കാർ ഭീമമായ ദിവസ വാടക നൽകിയാണ് ഓടിച്ചുകൊണ്ടിരിക്കുന്നത്. പഞ്ചായത്തിന്റെ ധനസ്ഥിതിയെ തന്നെ സാരമായി ബാധിക്കും ഇതും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.