ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഈമാസം 10ന് തുറക്കാൻ മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന ഉപദേശക സമിതി യോഗത്തിൽ തീരുമാനം. മന്ത്രി ഓൺലൈനിലാണ് യോഗത്തിൽ പങ്കെടുത്തത്. വേമ്പനാട്ട് കായൽ സംരക്ഷണത്തിന് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.
നെൽകർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ബുദ്ധിമുട്ടില്ലാത്ത തരത്തിൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ക്രമീകരിക്കാനാണ് ശ്രമിക്കുന്നത്. കാർഷിക കലണ്ടർ പ്രകാരം തന്നെ കൃഷിയിറക്കി മുന്നോട്ടുപോകാൻ ശ്രമിക്കണമെന്ന് യോഗത്തിൽ മന്ത്രി നിർദേശിച്ചു. കഴിഞ്ഞ വർഷം മന്ത്രിയുടെയും അന്നത്തെ ജില്ല കലക്ടറുടെയും കൃത്യമായ ഇടപെടലിനെ തുടർന്ന് നേരത്തേ നെല്ല് വിതച്ചിരുന്നു. തുടർന്നാണ് ഇക്കുറി ഭൂരിഭാഗം കൊയ്ത്തും പൂർത്തിയാക്കി ഏപ്രിലിൽ ബണ്ട് തുറക്കാനായതെന്ന് ജില്ല കലക്ടർ ഹരിത വി. കുമാർ പറഞ്ഞു. മുൻവർഷങ്ങളെക്കാൾ ഒരുമാസം മുമ്പേയാണിത്. ഇനിയും കൊയ്ത്ത് പൂർത്തിയാക്കാനുള്ള കൈനകരി, ചിത്തിര പാടശേഖരങ്ങളിലേത് 10നകം പൂർത്തിയാക്കണമെന്നും അതല്ലെങ്കിൽ ഓരുജലം കയറാത്ത സംവിധാനം ഉറപ്പാക്കണമെന്നും ജില്ല കലക്ടർ നിർദേശിച്ചു. അടുത്ത വർഷം മുതൽ കൃത്യമായി കാർഷിക കലണ്ടർ അനുസരിച്ച് കൃഷി ചെയ്യാൻ വേണ്ട നടപടി സ്വീകരിക്കാൻ പ്രിൻസിപ്പൽ കൃഷി ഓഫിസർക്കും ബന്ധപ്പെട്ട മറ്റു വകുപ്പു ഉദ്യോഗസ്ഥർക്കും നിർദേശം നൽകി.
വേലിയേറ്റം മൂലം ജലനിരപ്പിലുണ്ടാകുന്ന വ്യത്യാസം സസൂക്ഷ്മം നിരീക്ഷിച്ച് ഉപ്പുവെള്ളം കയറുന്നില്ലെന്ന് മെക്കാനിക്കൽ വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കി. ഷട്ടറുകൾ ക്രമീകരിക്കുമ്പോൾ ഇരുവശങ്ങളിലുമുള്ള മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളെ (വള്ളം, വല മറ്റുള്ളവ) ബാധിക്കുന്നില്ലെന്ന് ബന്ധപ്പെട്ട എൽ.എസ്.ജി.ഡി ജോ. ഡയറക്ടർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ ഉറപ്പുവരുത്തണം. ബണ്ട് തുറക്കുമ്പോൾ കായലിൽ നിന്നുള്ള വെള്ളം കൊയ്ത്ത് പൂർത്തിയാകാത്ത പാടശേഖരങ്ങളിൽ കയറുന്നില്ലെന്ന് കോട്ടയം, ആലപ്പുഴ ജില്ലകളിലെ പ്രിൻസിപ്പൽ കൃഷി ഓഫിസർമാർ ഉറപ്പു വരുത്തണമെന്നും ഉത്തരവിൽ പറയുന്നു.
യോഗത്തിൽ തോമസ് കെ. തോമസ് എം.എൽ.എ, ഡെപ്യൂട്ടി കലക്ടർ ആശ സി. എബ്രഹാം, ആലപ്പുഴ -കോട്ടയം ജില്ലകളിലെ ഉദ്യോഗസ്ഥർ, ട്രേഡ് യൂനിയൻ പ്രതിനിധികൾ, പാടശേഖര സമിതി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.