എം. എസ്. അരുൺ കുമാർ (പ്രസിഡന്റ്), ജയിംസ് സാമുവൽ (സെക്രട്ടറി)
മാവേലിക്കര: നൂറനാട് ലെപ്രസി സാനറ്റോറിയത്തിൽ പി. കൃഷ്ണപിള്ള സാംസ്കാരിക നിലയം നിർമിക്കാൻ ഇടതു സർക്കാർ വിട്ടുനൽകിയ ഭൂമി റദ്ദാക്കിയ യു.ഡി.എഫ് സർക്കാർ നടപടി പിൻവലിക്കണമെന്ന് ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. 2023ൽ എൽ.ഡി.എഫ് സർക്കാർ ലെപ്രസി സാനറ്റോറിയത്തിൽ അഞ്ച് ഏക്കർ ഭൂമി പദ്ധതിക്ക് അനുവദിച്ചിരുന്നു.
ഇപ്പോൾ ഈ ഭൂമി തിരിച്ചെടുക്കാനുള്ള യു.ഡി.എഫ് സർക്കാർ തീരുമാനം ചരിത്രത്തോടുള്ള അനാദരവും കലാസാംസ്കാരിക സമൂഹത്തോടുള്ള അവഗണനയുമാണ്. കലാകാരൻമാരുടെ ജീവിത സുരക്ഷ ഉറപ്പാക്കുന്ന ഉത്തരവാദിത്തത്തിൽനിന്ന് സർക്കാർ പിന്മാറരുത്. കേരളത്തിന്റെ സാമൂഹിക പുരോഗതിക്കും തൊഴിലാളി കർഷക പ്രസ്ഥാനങ്ങൾക്കും സാംസ്കാരിക മേഖലക്കും മഹത്തായ സംഭാവന ചെയ്ത വ്യക്തിത്വമാണ് പി. കൃഷ്ണപിള്ളയുടേത്.
അത് അറിഞ്ഞുകൊണ്ട് തന്നെ ആസൂത്രിതമായി, മറ്റെന്തോ ഗൂഢലക്ഷ്യം വെച്ച് ഈ സാംസ്കാരിക കേന്ദ്രത്തെ ഇല്ലാതാക്കാനുള്ള എല്ലാ ശ്രമത്തെയും ഡി.വൈ.എഫ്.ഐ അതിശക്തമായി എതിർക്കുമെന്നും പ്രമേയത്തിൽ പറഞ്ഞു. സർക്കാർ വകുപ്പുകളിലെ നിയമവിരുദ്ധ സ്ഥലം മാറ്റങ്ങളും പിരിച്ചുവിടലുകളും അവസാനിപ്പിക്കുക, പി.എസ്. സി നിയമങ്ങൾ ത്വരിതപ്പെടുത്തുക, പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനത്തിൽ ഉയർന്നു. ദിനൂപ് വേണു, അരുൺ, പി.എ. അൻവർ, ജെ. മിനിസ, ഉണ്ണിക്കണ്ണൻ, വിഷ്ണു ഗോപിനാഥ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
എം. രജീഷ് നഗറിൽ (മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ഓഡിറ്റോറിയം) രണ്ടു ദിവസമായി നടന്നുവന്ന പ്രതിനിധി സമ്മേളനം സമാപിച്ചു. 56 അംഗ ജില്ല കമ്മിറ്റിയെയും 33 സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. ഭാരവാഹികൾ: എം.എസ്. അരുണ്‍കുമാര്‍ (പ്രസി.), എ.എ. അക്ഷയ്, എം. മുകുന്ദന്‍, അനസ് നസീം (വൈസ് പ്രസി.). ജയിംസ് ശാമുവല്‍ (സെക്ര.), അജ്മല്‍ ഹസന്‍, വി.കെ സൂരജ്, കെ.ആര്‍ രാംജിത്ത് (ജോ. സെക്ര.), ജിസ്മി കെ. ജനാർദനന്‍ (ട്രഷ.), എം.എസ്. അരുണ്‍, കെ. ശ്രീകാന്ത്, അനീഷ് കുര്യന്‍, ലിജോ ജോയ്, സി.എ. അഖില്‍കുമാര്‍, അശ്വിന്‍ദത്ത്, കെ.ജി. അരുണ്‍കുമാര്‍, എം. സുരേഷ്, പി.എ. അഖില്‍ (സെക്രട്ടറിയേറ്റ് അംഗങ്ങള്‍).
ശനിയാഴ്ച വൈകിട്ട് 4.30ന് പുഷ്‌പൻ നഗറിൽ (ബുദ്ധ ജങ്ഷൻ) ചേരുന്ന പൊതുസമ്മേളനം മുൻ ജില്ല പ്രസിഡന്റ് സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനംചെയ്യും. യുവജന റാലി കരയംവട്ടം ജങ്ഷനിൽനിന്ന് പകൽ 3.30ന് ആരംഭിക്കും. പൊതുസമ്മേളനത്തിനുശേഷം മിസ നാടകം അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.