കായംകുളം: യു.ഡി.എഫ് പക്ഷത്തേക്ക് ചാഞ്ഞ മുതിർന്ന നേതാവായിരുന്ന ജി. സുധാകരൻ എം.എൽ.എക്കെതിരെ സി.പി.എമ്മിൽ പ്രതിഷേധം പുകയുന്നതിനിടെ കായംകുളത്ത് ഏരിയ നേതാവുമായി നടന്ന രഹസ്യ കൂടിക്കാഴ്ച വിവാദമാകുന്നു. രണ്ടുദിവസം മുമ്പ് കായംകുളം റെസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. പാർട്ടിയും ജി. സുധാകരനുമായി തർക്കം രൂക്ഷമാകുന്നതിനിടെ അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയ മുതിർന്ന നേതാവിനെതിരെ സി.പി.എം നേതൃത്വത്തിന് പരാതി പോയതായാണ് അറിയുന്നത്. നഗരസഭ മുൻ ചെയർമാനും സി.പി.എം മുൻ ജില്ല കമ്മിറ്റി അംഗവും നിലവിൽ കായംകുളം ഏരിയ കമ്മിറ്റി അംഗവുമായ എൻ. ശിവദാസനെതിരെയാണ് പാർട്ടിയിലെ ഒരു വിഭാഗം പരാതിയുമായി രംഗത്തെത്തിയത്.
മറ്റൊരു പാർട്ടി അംഗത്തോടൊപ്പമാണ് ശിവദാസൻ റെസ്റ്റ് ഹൗസിലെത്തിയത്. ഒപ്പമുണ്ടായിരുന്നയാളെ പുറത്തുനിർത്തിയ ശേഷമാണ് അരമണിക്കൂറിലധികം അടച്ചിട്ട മുറിയിൽ ഇരുവരും ചർച്ച നടത്തിയതത്രെ. ഇതിന് ശേഷം കായംകുളത്തെ രണ്ട് പാർട്ടി കുടുംബാംഗങ്ങളുടെ മരണവീടുകൾ സുധാകരൻ സന്ദർശിച്ചിരുന്നു. ഇരുചക്ര വാഹനത്തിൽ കാറിനെ പിന്തുടർന്ന് കായംകുളത്തെ നേതാവും മരണവീടുകളിൽ എത്തിയതാണ് പറയുന്നത്. പാർട്ടിക്കും നേതൃത്വത്തിനും എതിരെ കടുത്ത വിമർശനങ്ങളുമായി രംഗത്തുവന്ന സുധാകരനെതിരെ പരസ്യ പ്രതിഷേധം ഉയർത്താൻ ജില്ല കമ്മിറ്റി നിർദേശം നൽകിയിരിക്കുന്ന സാഹചര്യത്തിലാണ് കായംകുളത്തെ കൂടിക്കാഴ്ച ചർച്ചയാകുന്നത്.
പാർട്ടിക്കുള്ളിൽ വിഭാഗീയ പ്രവർത്തനങ്ങൾ വീണ്ടും ശക്തിപ്പെടുത്തുന്നതിനും സംഘടന അച്ചടക്കം തകർക്കുന്നതിനും ജി. സുധാകരന്റെ ബോധപൂർവമായ ഇടപെടലുകളും പിന്തുണയുമുണ്ടെന്ന ഗുരുതരമായ ആരോപണമാണ് ഈ സംഭവത്തോടെ ഒരു വിഭാഗം ഉയർത്തുന്നത്. നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടർന്ന് ഏരിയ നേതൃത്വത്തിൽ പൊളിച്ചെഴുത്ത് വേണമെന്ന് കഴിഞ്ഞ ജില്ല സെക്രട്ടേറിയറ്റിലും കമ്മറ്റിയിലും ചർച്ച വന്നിരുന്നു. ഇത് സംബന്ധിച്ച തുടർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പാർട്ടി വർഗവഞ്ചകനെന്ന് വിശേഷിപ്പിച്ച നേതാവുമായി ചർച്ച നടന്നതെന്നതാണ് ശ്രദ്ധേയം.
ഇതിനിടെ നഗരസഭയിലെ തന്റെ ഭരണകാലയളവിലെ പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള അന്വേഷണത്തിന് തടയിടുകയെന്നതാണ് കൂടിക്കാഴ്ചയിലൂടെ ശിവദാസൻ ലക്ഷ്യക്കിയതെന്ന ചർച്ചയും സജീവമാണ്. പ്രൈവറ്റ് ബസ്റ്റാൻഡ് പദ്ധതി അട്ടിമറിച്ചതടക്കം ശിവദാസന്റെ കാലയളവിലെ ഒട്ടേറെ പ്രവർത്തികളിൽ യു.ഡി.എഫ് അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഈ ഫയലുകൾ നിലവിലെ ഭരണസമിതി പൊടിതട്ടി എടുക്കുന്നതിനിടയിലാണ് യു.ഡി.എഫ് പക്ഷത്തേക്ക് ചാഞ്ഞ പഴയ നേതാവുമായുള്ള ശിവദാസന്‍റെ കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.