ചെങ്ങന്നൂർ: പമ്പാനദിയിലെ ജലോത്സവത്തിൽ 57ാമത് മാന്നാർ മഹാത്മാഗാന്ധി എവർറോളിങ് ട്രോഫി കെ.ജി. എബ്രഹാം ക്യാപ്റ്റനായ നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടൻ കരസ്ഥമാക്കി. രാജൻ സുജൂദ് ക്യാപ്റ്റനായ മാന്നാർ ബോട്ട് ക്ലബ് തുഴഞ്ഞ ആനാരി ചുണ്ടനെ പിന്നിലാക്കിയാണ് നിരണം ജേതാവായത്. ആയാപറമ്പ് പാണ്ടിക്കാണ് മൂന്നാം സ്ഥാനം.
ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിൽ ലിജോ ജോൺ ക്യാപ്റ്റനായ തെക്കേക്കര ബോട്ട് ക്ലബ് തുഴഞ്ഞ ജവഹർ തായങ്കേരി ഒന്നാമതും ബെന്നി ക്യാപ്റ്റനായ വെള്ളംകുളങ്ങര രണ്ടാമതും എത്തി. മഹാത്മ ജലോത്സവത്തിൽ വാശിയേറിയ പോരാട്ടം നടക്കുന്ന വെപ്പ് വള്ളങ്ങളുടെ ഫൈനൽ മത്സരം തർക്കത്തെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നത് ജലോത്സവ പ്രേമികളെ നിരാശരാക്കി.
ജലോത്സവ സമിതി രക്ഷാധികാരി മാന്നാർ അബ്ദുൽ ലത്തീഫ് പതാക ഉയർത്തി. രമേശ് ചെന്നിത്തല എം.എൽ.എ ജലമേള ഉദ്ഘാടനം ചെയ്തു. ജലോത്സവ സമിതി കൺവീനർ എൻ. ശൈലാജ് അധ്യക്ഷത വഹിച്ചു. മാസ്ഡ്രിൽ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. മുൻ രാജ്യസഭ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ മഹാത്മാഗാന്ധി അവാർഡ് ജേതാവ് പ്രസാദ് പട്ടശ്ശേരിയെ ആദരിച്ചു.
ആന്റോ ആന്റണി എം.പി സമ്മാനദാനം നടത്തി. ജലോത്സവ സമിതി രക്ഷാധികാരി പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, രവി തൈച്ചിറ, സോമരാജൻ, സുരേഷ് മറുകര, ഐപ്പ് ചക്കിട്ട, അമ്പോറ്റി ചിറയിൽ, രാജൻ കടപ്പിലാരി, തോമസ് ഫിലിപ്, തോമസ് വി. സ്കറിയ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ടി.കെ. ഷാജഹാൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.