ആലപ്പുഴ: തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടതോടെ ആലപ്പുഴ മണ്ഡലത്തിലെ വിജയം സംബന്ധിച്ച് അന്തിമ വിശകലനങ്ങളും വിലയിരുത്തലുകളും നടത്തി മുന്നണികൾക്ക് നേതൃത്വം നൽകുന്ന പാർട്ടികൾ. യു.ഡി.എഫിന് നേതൃത്വം നൽകുന്ന കോൺഗ്രസും എൽ.ഡി.എഫിന് നേതൃത്വം നൽകുന്ന സി.പി.എമ്മും എൻ.ഡി.എയെ നയിക്കുന്ന ബി.ജെ.പിയും ബൂത്തുതലങ്ങളിൽ നിന്നുള്ള വിവവരശേഖരണവും കണക്കെടുപ്പും നടത്തി വിജയവും നേടുന്ന വോട്ടുകളും വിശകലനം നടത്തി. മൂന്നു കൂട്ടരും വിജയം അവകാശപെടുന്നുണ്ടെങ്കിലും കോൺഗ്രസാണ് വിജയം ഉറപ്പിച്ച് പറയുന്നത്. പ്രതീക്ഷിച്ചപോലെ വോട്ടുകൾ ലഭിച്ചു എന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്. പ്രതീക്ഷിച്ചപോലെ വോട്ടുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ വിജയിക്കുമെന്ന് മറ്റ് രണ്ട് പാർട്ടി തലപ്പത്തുള്ളവരും പറയുന്നു.
ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിൽ വിജയിക്കുമെന്നാണ് തങ്ങളുടെ കണക്കുകൂട്ടലെന്ന് സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ പറഞ്ഞു. ന്യൂനപക്ഷ വോട്ടുകൾ വൻ തോതിൽ ഞങ്ങൾക്ക് ലഭിച്ചുവെന്നാണ് കരുതുന്നത്. അങ്ങിനെ ഉണ്ടായിട്ടുണ്ട് എങ്കിൽ ഞങ്ങളുടെ വിജയം ഉറപ്പാണെന്ന് നാസർ മാധ്യമത്തോട് പറഞ്ഞു.
25,000 വോട്ടുകൾക്ക് എ.എം. ആരിഫ് വിജയിക്കുമെന്നാണ് ബൂത്തുതലത്തിൽ നിന്നുള്ള കണക്ക്കൾ സൂചിപ്പിക്കുന്നത്. ഞങ്ങളുടേത് ബഹു ഭൂരിപക്ഷവും രാഷ്ട്രീയ വോട്ടുകളാണ്. അതിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. പൂർണമായും ഞങ്ങൾക്ക് ലഭിച്ചു. അതിനൊപ്പം ന്യൂനപക്ഷ വോട്ടുകൾ കൂടി ലഭിക്കുന്നതോടെ ഞങ്ങൾക്ക് വിജയിക്കാനാവും. ശോഭ സുരേന്ദ്രന് ആലപ്പുഴ പോലുള്ള ഒരു മണ്ഡലത്തിൽ കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ബി.ജെ.പി പിടിച്ച വോട്ടുകൾ ഒന്നും ഇടതുപക്ഷത്തിന് ലഭിക്കുന്നവയല്ല. ഈഴവ വോട്ടുകൾ ശോഭ കൂടുതൽ പിടിച്ചിട്ടുണ്ടെങ്കിൽ അത് കോൺഗ്രസുകാരായ ഈഴവരുടെ വോട്ടുകളാണ്.
പെൻഷൻ കിട്ടാത്തത്, മാവേലിസ്റ്റോറുകളിൽ സാധനങ്ങളില്ലാത്തത് തുടങ്ങിയ കാര്യങ്ങൾ മുൻ നിർത്തി ചിലയിടങ്ങളിൽ പ്രശ്നങ്ങളുണ്ടായിരുന്നു. പരാതികളും വിമർശനങ്ങളും പറഞ്ഞുവെന്നല്ലാതെ അതിന്റെ പേരിൽ വോട്ട് മാറിചെയ്തതായി കരുതുന്നില്ല. ഒരുതരത്തിലുള്ള തരംഗവും ബാധിക്കാത്ത ജില്ലയാണ് ആലപ്പുഴ. അത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ടതാണ്. ഓരോ സമയത്തെയും രാഷ്ട്രീയം വിലയിരുത്തിയാണ് ഇവിടത്തുകാർ വോട്ടു ചെയ്യുക. തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം കൃത്യമായി ഞങ്ങൾ വോട്ടർമാരെ പഠിപ്പിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ അവർ ഞങ്ങൾക്ക് കൃത്യമായി വോട്ട് ചെയ്യും.
43 ശതമാനത്തോളം വോട്ടുകൾ ഇടതുപക്ഷത്തിന്റേതാണ്. പക്ഷേ, കെ.സി വേണുഗോപാൽ സ്ഥാനാർഥിയായി എത്തിയതോടെ ആർ.എസ്.എസുകാരായ എൻ.എസ്.എസുകാർ കെ.സിക്ക് വോട്ടു ചെയ്തു. എസ്.ഡി.പി.ഐ, ജമാ അത്തെ ഇസ്ലാമി, വെൽഫെയർ പാർട്ടി അവരെുടെയെല്ലാം വോട്ടുകൾ കെ.സിക്കായിരുന്നു.
കഴിഞ്ഞ തവണ 0.4 ശതമാനം വോട്ടിന്റെ വ്യത്യാസമെ ഇവിടെ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ളൂ. കഴിഞ്ഞതവണ എൽ.ഡി.എഫിന് ലഭിച്ചതിൽ കുറെ വോട്ടുകൾ നഷ്ടമാകും. പക്ഷേ, കഴിഞ്ഞ തവണ ലഭിക്കാതിരുന്ന ന്യൂനപക്ഷ വോട്ടുകൾ ഇത്തവണ ലഭിച്ചിട്ടുണ്ടെങ്കിൽ ഞങ്ങളുടെ വിജയം ഉറപ്പാണ്. ന്യൂനപക്ഷ വോട്ടുകൾ ഭൂരിപക്ഷവും എൽ.ഡി.എഫിന് ലഭിച്ചുവെന്നാണ് ഞങ്ങളുടെ കണക്ക്കൂട്ടലെന്നും ആർ. നാസർ പറഞ്ഞു.
ആലപ്പുഴ: ഏറ്റവുംകുറഞ്ഞത് 60,000 വോട്ടുകൾക്ക് കെ.സി വേണുഗോപാല്‍ വിജയിക്കുമെന്ന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.എ. ഷുക്കൂർ പറഞ്ഞു. വിവിധ ബൂത്ത്, പഞ്ചായത്ത്, നിയോജക മണ്ഡലം, പാര്‍ലമെന്റ് മണ്ഡലം തലങ്ങളില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകളുടെയും വോട്ടേഴ്സ് മാപ്പിങ് സംവിധാനത്തിന്റെയും അടിസ്ഥാനത്തിലാണ് കോൺഗ്രസും യു.ഡി.എഫ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയും ഇത്തരമൊരു നിഗമനത്തില്‍ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന, കേന്ദ്ര സർക്കാറുകൾക്കെതിരായ ഭരണ വിരുദ്ധ വികാരം മണ്ഡലത്തിൽ വളരെ പ്രകടമായിരുന്നു. തീരപ്രദേശം, കാർഷിക മേഖല, ഇടത്തരക്കാരായ നിശ്ചിത വരുമാനക്കാർ, കൂലിപ്പണിക്കാർ, ഇതര തൊഴിലാളികൾ എന്നിവരിലെല്ലാം ഇത് പ്രകടമായിരുന്നു. കഴിഞ്ഞ 10 വർഷത്തെ മോദിഭരണത്തിലും എട്ട് വർഷത്തെ പിണറായി ഭരണത്തിലും ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പോസിറ്റീവായ നടപടികൾ ഉണ്ടായിട്ടില്ല. ആകെ പോള്‍ ചെയ്ത 10,50726 വോട്ടുകളില്‍ 4,54000 വോട്ടുകള്‍ കെ.സി വേണുഗോപാലിന് ലഭിക്കും.
ഏറ്റവും കുറഞ്ഞത് 43 ശതമാനം വോട്ടുകള്‍ യു.ഡി.എഫിന് നേടാനാകും. കെ.സി വേണുഗോപാലെന്ന ദേശീയ നേതാവിന്റെ സ്ഥാനാര്‍ഥിത്വവും മുന്‍കാല പ്രവര്‍ത്തന പാരമ്പര്യവും വോട്ടായി മാറുകയും ജനകീയ അംഗീകാരം കൂടുതല്‍ ആർജിക്കാന്‍ കഴിഞ്ഞാതായാണ് യു.ഡി.എഫ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തൽ. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ. എം ആരിഫിന് 37 ശതമാനം വോട്ടുകളേ നേടാന്‍ കഴിയു. എന്‍.ഡി.എക്ക് കഴിഞ്ഞതവണ ലഭിച്ച വോട്ടുകള്‍ ഇത്തവണ ലഭിക്കില്ല. പരമാവധി 16-17 ശതമാനം വരെ വോട്ട് അവര്‍ക്ക് ലഭിക്കാമെന്നാണ് യു.ഡി.എഫ് വിലയിരുത്തലെന്നും ഷൂക്കൂർ പറഞ്ഞു.
എൽ.ഡി.എഫ് പ്രവർത്തകരുടെ നിസംഗത ഏറ്റവും പ്രകടമായ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. ബൂത്തുതല പ്രവർത്തനത്തിൽ എൽ.ഡി.എഫ് സജീവമായിരുന്നില്ല. മിക്കതെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനാണ് അത്തരം വീഴ്ച ഉണ്ടാകുക. ഇത്തവണ ഞങ്ങളുടെ പ്രവർത്തകർ കാര്യക്ഷമമായി പ്രവർത്തിച്ചു. അത്രത്തോളം എത്താൻ എൽ.ഡി.എഫിന് കഴിഞ്ഞില്ല. ബൂത്തുകളിൽ ഇടത് പ്രവർത്തകർ നിർജീവമായിരുന്നു. തീരപ്രദേശം ഇത്തവണ വളരെ വലിയ പിന്തുണ യു.ഡി.എഫിന് നൽകിയെന്നും ഷുക്കൂർ പറഞ്ഞു. ബി.ജെ.പി സ്ഥാനാർഥി ദല്ലാൾ നന്ദകുമാറിൽ നിന്ന് പണംപറ്റിയെന്ന വെളിപെടുത്തലുണ്ടായതോടെ അവരുടെ ഇമേജ് തകർന്നു. അത് അവർക്ക് വലിയ തിരിച്ചടിയായെന്നും ഷുക്കൂർ പറഞ്ഞു.
ആലപ്പുഴ: തെരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് നേടാനായ വോട്ടുകളുടെ അന്തിമ വിശകലനം നടക്കാൻ പോകുന്നതേയുള്ളൂവെന്ന് ബി.ജെ.പി ജില്ല പ്രസിഡന്റ് എം.വി. ഗോപകുമാർ മാധ്യമത്തോട് പറഞ്ഞു. എൻ.ഡി.എ വിജയിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. തീരദേശത്തു നിന്നും സി.പി.എമ്മിനും കോൺഗ്രസിനും വോട്ടു ചെയ്തുവന്ന വലിയ ഒരു വിഭാഗം ഇത്തവണ എൻ.ഡി.എക്ക് വോട്ട് ചെയ്തു.
മുൻകാലങ്ങളിൽ ലഭിക്കാതിരുന്ന വിവിധ മേഖലകളിൽ നിന്ന് വലിയ തോതിൽ വോട്ടുകൾ ലഭിച്ചിട്ടുണ്ട്. സ്ത്രീകളിൽ നിന്ന് വലിയൊരു വിഭാഗം ഞങ്ങൾക്ക് വോട്ട് ചെയതു. മോദി സർക്കാറിനെ പിന്തുണക്കുന്ന വലിയാരു ജനവിഭാഗം മണ്ഡലത്തിലുണ്ട്. അതെല്ലാം ലഭിച്ചു. സി.പി.എം വോട്ടുകൾ കോൺഗ്രസിന് മറിച്ച് നൽകിയിട്ടുണ്ടോ എന്ന സംശയമുണ്ട്. അത്തരം റിപ്പോർട്ട് ഞങ്ങളുടെ താഴെ തട്ടിലെ പ്രവർത്തകരിൽ നിന്ന് ലഭിക്കുന്നുണ്ട്. അത് ഞങ്ങൾ വിശദമായി പഠിച്ചുവരികയാണ്. അതിനു ശേഷം അതെ കുറിച്ച് വിശദമായി പറയാമെന്നും ഗോപകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.