ആലപ്പുഴ: 2023-24 സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ മാര്‍ച്ചുവരെ ജില്ലയിലെ ബാങ്കുകള്‍ 19,440.20 കോടി വായ്പയായി നല്കി. ഈ സാമ്പത്തിക വര്‍ഷം 12,500 കോടിയാണ് ജില്ലയില്‍ വായ്പയായി നല്കാന് ലക്ഷ്യമിട്ടിരുന്നത്. ഏപ്രില്‍-മാര്‍ച്ച് 24 കാലയളവില്‍ 155.52 ശതമാനം കൈവരിക്കാന്‍ ജില്ലക്കായി. എന്നിരുന്നാലും 58 ശതമാനം മാത്രമാണ് സി.ഡി റേഷ്യോ (വായ്പ–നിക്ഷേപ അനുപാതം). 2021-2022ൽ ജില്ലയിലെ സി.ഡി റേഷ്യോ 52 ശതമാനവും 2022-2023ൽ 53 ശതമാനവുമായിരുന്നു. അതിൽനിന്ന് അഞ്ചു ശതമാനം ഉയർന്നു എന്നതാണ് ഈ വർഷത്തെ നേട്ടം. ലീഡ് ബാങ്ക് ആഭിമുഖ്യത്തില്‍ ചുങ്കത്തെ സംസ്ഥാന കയര്‍ മെഷീനറി മാനുഫാക്ചറിങ് കമ്പനിയില്‍ നടന്ന ജില്ലതല ബാങ്കിങ് അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബാങ്കുകളിലെ മൊത്തം നിക്ഷേപം 49,981 കോടിയും വായ്പ 28,803 കോടിയുമാണ്.
മുന്‍ഗണന മേഖലകള്‍ക്ക് (പ്രയോറിറ്റി സെക്ടര്‍) 12,417.41 കോടിയാണ് നല്‍കിയത്. വാര്‍ഷിക ബജറ്റിന്റെ 126 ശതമാനമാണിത്. വിദ്യാഭ്യാസ വായ്പയായി 3831 അക്കൗണ്ടുകളിലൂടെ 267.72 കോടി നല്കി. ഭവന വായ്പയായി 11,827 പേര്‍ക്ക് 1,138.61 കോടിയും മുദ്ര (പി.എം.എം.വൈ) ലോണായി 1,26,827 പേര്‍ക്ക് 1041.97 കോടിയും വായ്പയായി നല്കി. കാര്‍ഷിക മേഖലയില്‍ 8632.11 കോടി നല്കി 131 ശതമാനം ലക്ഷ്യം കൈവരിച്ചു. മുന്‍ഗണനേതര മേഖലകള്‍ക്ക് (നോണ്‍ പ്രയോറിറ്റി സെക്ടര്‍) 7022.8 കോടിയാണ് നല്‍കിയത്. വാര്‍ഷിക ബജറ്റിന്റെ 263 ശതമാനമാണിത്. അവലോകന യോഗത്തില്‍ കലക്ടര്‍ അലക്സ് വര്‍ഗീസ് അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍ എസ്. സന്തോഷ്കുമാര്‍, ആര്.ബി.ഐ (എല്‍.ഡി.ഒ.) മാനേജര്‍ ശ്യാം സുന്ദര്‍, ലീഡ് ബാങ്ക് മാനേജര്‍ എം. അരുണ്‍, നബാര്‍ഡ് ഡി.ഡി.എം ടി.കെ. പ്രേംകുമാര്‍, സ്റ്റേറ്റ് ബാങ്ക് എ.ജി.എം ആര്. ആദര്‍ശ്, ലീഡ് ബാങ്ക് ഡെപ്യൂട്ടി മാനേജര്‍ ലളിതാംബിക, സാമ്പത്തിക സാക്ഷരത കൗണ്‍സിലര്‍മാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.