ആലപ്പുഴ: പുതുതലമുറക്ക് അധികം പരിചയമില്ലാത്തതും എന്നാൽ കൗതുകമുണർത്തുന്നതുമായ പഴമയുടെ ഓർമച്ചെപ്പൊരുക്കി ഒരു ടൈപ്റൈറ്റർ മ്യൂസിയം. 1946 ജനുവരി 16ന് ആലപ്പുഴയിൽ വി. പരമേശ്വര അയ്യർ, തന്റെ 19ാം വയസ്സിൽ ടൈപ്പ്റൈറ്റിങ് പരിശീലിപ്പിക്കാൻ ആരംഭിച്ചതാണ് എ.വി.പി ഇൻസ്റ്റിറ്റ്യൂട്ട്. റെമിങ്ൺ-16 എന്ന ടൈപ്റൈറ്ററിൽ നിന്നാരംഭിച്ച് വലിയൊരു പ്രസ്ഥാനമായി മാറിയ സ്ഥാപനം പതിനായിരക്കണക്കിന് വിദ്യാർഥികളെ ടൈപ്പ്റൈറ്റിങ് പരിശീലിപ്പിച്ച് പ്രാപ്തരാക്കുകയും അവർക്ക് ജീവിതമാർഗം തെളിക്കുകയും ചെയ്തു. കമ്പ്യൂട്ടർ യുഗത്തിന്റെ ആരംഭവും അതിപ്രസരവും ടൈപ്റൈറ്ററുകളുടെ പ്രാധാന്യം കുറച്ചുകൊണ്ടുവന്ന വേളയിൽ 2001ൽ പരമേശ്വര അയ്യർ ജീവിതത്തോട് വിടപറഞ്ഞു. 42ൽനിന്ന് മൂന്നും നാലും ടൈപ്റൈറ്റിങ് മെഷീനുകൾ മാത്രമായി ഇൻസ്റ്റിറ്റ്യൂട്ടിൽ ഈ ഘട്ടത്തിൽ. 400ൽപരം വിദ്യാർഥികളിൽനിന്ന് ടൈപ്പ് പഠിക്കാനെത്തുന്ന വിദ്യാർഥികളുടെ എണ്ണം മുപ്പതിൽ താഴെയുമായി. 76 വർഷം പിന്നിട്ട സ്ഥാപനം പിന്നെയും കഷ്ടിച്ച് മുന്നോട്ടു നീങ്ങുന്നതിനിടെ പിതാവിന്റെ ഓർമ നിലനിർത്താൻ മകൻ പി. വെങ്കിട്ടരാമ അയ്യർക്ക് തോന്നിയ ആശയമാണ് ടൈപ്റൈറ്റിങ് മ്യൂസിയത്തിന്റെ സാക്ഷാത്കാരം.
മ്യൂസിയത്തിൽ 25 ടൈപ്റൈറ്ററുകളാണ് ഇപ്പോഴുള്ളത്. പിതാവ് ഉപയോഗിച്ചിരുന്നതും പതിറ്റാണ്ടുകൾ പഴക്കമുള്ളതും ഒടുവിൽ ഇറങ്ങിയ ടൈപിങ് മെഷീൻ വരെ ഇതിലുണ്ട്.
പഴയകാലത്ത് ഉപയോഗിച്ചിരുന്ന ടൈപ്റൈറ്ററുകൾ, പോർട്ടബിൾ ടൈപ്പ്റൈറ്റർ, ഇലക്ട്രിക്-ഇലക്ട്രോണിക് ടൈപ്റൈറ്റർ, പഴയ കമ്പ്യൂട്ടറുകൾ, സൈക്ലോസ്റ്റൈലിങ് മെഷീനുകൾ തുടങ്ങി പുതിയ മോഡലുകൾവരെയും മ്യൂസിയ ശേഖരത്തിലുണ്ട്. 2027 ഏപ്രിലിൽ പരമേശ്വര അയ്യരുടെ നൂറാം ജന്മവാർഷിക ദിനത്തിൽ 100ൽപരം വിവിധ ബ്രാൻഡുകളുടെയും പല ഭാഷകളുടെയും ടൈപ്റൈറ്റിങ് മെഷീനുകൾ ശേഖരിച്ച് മ്യൂസിയത്തിൽ സ്ഥാപിക്കുമെന്ന് വെങ്കിട്ടരാമ അയ്യർ പറഞ്ഞു. ലഭ്യമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ ആദ്യ ടൈപ്റൈറ്റിങ് മ്യൂസിയം എന്ന പ്രത്യേകതകൂടി ഈ മ്യൂസിയം അവകാശപ്പെടുന്നു. നിലവിൽ മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലെ ടൈപ്റൈറ്ററുകൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് പ്രവേശനസമയം. ഇക്കഴിഞ്ഞ ദിവസം എ.വി.പി സ്ഥാപനത്തിന്റെ വാർഷികദിനത്തിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എയാണ് മ്യൂസിയം ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.