കായംകുളം: പരിഷ്കാരങ്ങളുടെ ഭാഗമായി കെ.എസ്.ആർ.ടി.സി കായംകുളം ഡിപ്പോ ഓപറേറ്റിങ് സെന്ററായി തരം താഴ്ത്തിയതിൽ പ്രതിഷേധം ശക്തമാകുന്നു. മധ്യതിരുവിതാംകൂറിലെ പ്രധാന ഡിപ്പോയുടെ ഭരണ നിർവഹണ വിഭാഗം ജീവനക്കാരെ ഹരിപ്പാട്ടെ ജില്ല ഓഫിസിലേക്ക് സ്ഥലം മാറ്റിയാണ് തരം താഴ്ത്തലിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമിട്ടത്. ഇനി മുതൽ ഹരിപ്പാട് ഓഫിസിന്റെ അധീനതയിലുള്ള ഓപറേറ്റിങ് സെന്റർ മാത്രമെന്ന പദവിയാണ് കായംകുളത്തിനുള്ളത്.
കോവിഡ് മറയാക്കി സർവിസുകൾ വെട്ടിക്കുറച്ചും ജീവനക്കാരെ സ്ഥലം മാറ്റിയുമായിരുന്നു തരം താഴ്ത്തലിന് തുടക്കം കുറിച്ചത്. മെക്കാനിക്, പെയിന്റർ തുടങ്ങിയ ജീവനക്കാരെ നേരത്തേ മാവേലിക്കരയിലേക്ക് മാറ്റിയിരുന്നു. അവശേഷിക്കുന്നവരെ ഉടൻ മാറ്റുമെന്നാണ് അറിയുന്നത്. ഒരു കാലത്ത് മധ്യകേരളത്തിൽ ഏറ്റവും കൂടുതൽ സർവിസുകൾ ഓപറേറ്റ് ചെയ്തിരുന്ന ഡിപ്പോ നിലനിർത്തുന്നതിൽ രാഷ്ട്രീയ സമ്മർദം ഉണ്ടാകാതിരുന്നത് സജീവ ചർച്ചക്ക് കാരണമായിട്ടുണ്ട്.
കോയമ്പത്തൂർ, നാഗർകോവിൽ ഉൾപ്പെടെ അന്തർ സംസ്ഥാന സർവിസുകളും നിരവധി സൂപ്പർ ഫാസ്റ്റ് സർവിസുകളും ഫാസ്റ്റ് സർവിസുകളും ഉണ്ടായിരുന്ന സ്ഥാനത്ത് നിലവിൽ തെങ്കാശിയിലേക്ക് മാത്രം അന്തർസംസ്ഥാന സർവിസും പാലക്കാടേക്കുള്ള ഒരു സൂപ്പർഫാസ്റ്റ് ബസും അന്തർ ജില്ല ഹ്രസ്വദൂര ഫാസ്റ്റ് പാസഞ്ചർ സർവിസുകളും മാത്രമായി ചുരുങ്ങി.നിലവിലുള്ള കായംകുളം-എറണാകുളം ചെയിൻ സർവിസിൽ ഇവിടെ നിന്ന് ഒരു ബസ് മാത്രം. കായംകുളം-തിരുവനന്തപുരം ചെയിനിലും അവസ്ഥ ഇതുതന്നെ.
ഒമ്പത് ഷെഡ്യൂളുകളിലൂടെ ജനപ്രീതി നേടിയ കായംകുളം-അടൂർ-പുനലൂർ ചെയിൻ സർവിസിന് ഇപ്പോൾ കായംകുളത്തുനിന്ന് അഞ്ച് സർവിസ് മാത്രം. ഹരിപ്പാട്-കരുനാഗപ്പള്ളി ചെയിനിൽ ഓടിക്കൊണ്ടിരുന്ന നാല് സർവിസിൽ രണ്ട് വീതം ഹരിപ്പാട്, കരുനാഗപ്പള്ളി ഡിപ്പോകൾക്ക് കൈമാറി. ഓച്ചിറ-മുതുകുളം-വണ്ടാനം-ഹരിപ്പാട് ചെയിൻ സർവിസും ഓച്ചിറ-ചെങ്ങന്നൂർ ചെയിൻ സർവിസും നിർത്തി.
ഗ്രാമീണ മേഖലകളിലേക്കുള്ള മിക്ക സർവിസുകളും കോവിഡിന്റെ തുടക്കത്തിലെ അവസാനിപ്പിച്ചിരുന്നു. നിലവിൽ ഓടുന്ന പല റൂട്ടുകളിലും രാവിലെയും വൈകീട്ടും മാത്രമായി സർവിസുകൾ ചുരുക്കി. ഇതേ സമയം തൊട്ടടുത്തുള്ള ഡിപ്പോകളിൽനിന്ന് ധാരാളം പുതിയ സർവിസുകൾ തുടങ്ങിയപ്പോഴും കായംകുളത്തിനുവേണ്ടി ചോദിക്കാൻ ആരുമുണ്ടായില്ല.
35 സർവിസുകളാണ് ഇപ്പോൾ നിലനിർത്തിയിരിക്കുന്നത്. ഇതിനായി ഡ്രൈവർമാരും കണ്ടക്ടർമാരുമായി 160ഓളം പേരെ ഇവിടെ നിലനിർത്തിയിട്ടുണ്ട്. ഇവരെയും സമീപ ഭാവിയിൽ മാറ്റുമെന്നാണ് സൂചന. തുടർന്ന് വാഹനം വന്ന് പോകുന്ന ഹബ് മാത്രമാകുമെന്നും പറയുന്നു.
ഇതിനിടെ കായംകുളത്തെ സ്ഥലവും സൗകര്യവും കെ സിഫ്റ്റിന് കൈമാറാനുള്ള നീക്കം അണിയറയിൽ പുരോഗമിക്കുകയാണെന്നും അറിയുന്നു. ഈ നീക്കങ്ങൾക്കെതിരെ ഭരണകക്ഷി യുവജന സംഘടയാണ് ആദ്യ പ്രതിഷേധവുമായി രംഗത്ത് വന്നതെന്നും ശ്രദ്ധേയമാണ്. എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിലാണ് ഡിപ്പോ മാറ്റുന്നതിനെതിരെ പ്രതിഷേധസമരം സംഘടിപ്പിച്ചത്.
നഗര വികസനത്തെ ബാധിക്കുന്ന പരിഷ്കരണം പിൻവലിക്കണമെന്നാണ് ആവശ്യം. നഗരസഭ വൈസ് ചെയർമാൻ ജെ. ആദർശ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ശ്രീജേഷ് അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം അഡ്വ. എ. ഹാഷിം, മുനിസിപ്പൽ കൗൺസിലർ നാദിർഷ ചെട്ടിയത്ത് ,എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി അഫ്സൽ, മഞ്ജു, ഷിബു തുടങ്ങിയവർ സംസാരിച്ചു,
യൂത്ത് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ തിങ്കളാഴ്ച കെ.എസ്.ആർ.ടി.സിക്ക് മുന്നിൽ സമരം നടക്കും. വിഷയത്തിൽ യു. പ്രതിഭ എം.എൽ.എ നിലപാട് വ്യക്തമാക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം. നൗഫൽ ആവശ്യപ്പെട്ടു.സർക്കാരിന്റെ തലതിരിഞ്ഞ നയങ്ങളാൽ നഗരവികസനം അട്ടിമറിക്കപ്പെടുമ്പോൾ മൗനം പാലിക്കുന്നത് വോട്ട് ചെയ്ത ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
വാർത്ത വളച്ചൊടിച്ചത് -യു. പ്രതിഭ എം.എൽ.എ
കായംകുളം: കെ.എസ്.ആർ.ടി.സിയിൽ ഭരണനിർവഹണ ജില്ല ഓഫിസുകൾ രൂപവത്കരിച്ച ഉത്തരവിനെ വളച്ചൊടിച്ച് കായംകുളം ഡിപ്പോ അടച്ചുപൂട്ടിയെന്ന തരത്തിൽ വന്ന വാർത്ത വസ്തുതാ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് അഡ്വ യു. പ്രതിഭ എം.എൽ.എ പ്രസ്താവനയിൽ അറിയിച്ചു.
അക്കൗണ്ട്സ് കൂടാതെ ഭരണ നിർവഹണവും കാര്യക്ഷമമാക്കുന്നതിന് ചീഫ് ഓഫിസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ജില്ല ഓഫിസുകൾ ഉചിതമാണെന്ന് കോർപറേഷന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് പരിഷ്കരണം ഏർപ്പെടുത്തിയത്. തിരുവനന്തപുരം ജില്ലയിൽ രണ്ടും മറ്റ് ജില്ലകളിൽ ഓരോ ഭരണ നിർവഹണ ഓഫിസ് വീതവുമാണ് സ്ഥാപിച്ചത്.
ഇതിൽ ആലപ്പുഴ, ചേർത്തല, എടത്വ, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, റീജനൽ, വർക്ക്ഷോപ് മാവേലിക്കര എന്നിവ ഉൾപ്പെടുത്തിയാണ് ആലപ്പുഴ ഭരണനിർവഹണ ജില്ല ഓഫിസ് രൂപവത്കരിച്ചത്. ആലപ്പുഴ ഡിപ്പോയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ പോകുന്നതിനാലാണ് താൽക്കാലികമായി ജില്ല ആസ്ഥാനം ഹരിപ്പാട് കെ.എസ്.ആർ.ടി.സിയുടെ പുതിയ കെട്ടിടത്തിൽ ആരംഭിക്കാൻ ഉത്തരവായത്. യഥാർഥ വസ്തുത ഇങ്ങനെയാണെന്നിരിക്കെ അവ മറച്ചുവച്ച് ഡിപ്പോ അടച്ചുപൂട്ടി എന്ന തരത്തിലുള്ള പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും എം.എൽ.എ പറഞ്ഞു.
ജില്ല ഓഫിസ് ഇന്ന് മുതൽ ഹരിപ്പാട്ട്
ആലപ്പുഴ: കെ.എസ്.ആർ.ടി.സി ജില്ല ഓഫിസിന്റെ പ്രവർത്തനം തിങ്കളാഴ്ച മുതൽ ഹരിപ്പാട്ടേക്ക് മാറ്റും. മിനിസ്റ്റീരിയൽ ജീവനക്കാർ ഇനിമുതൽ ഇവിടെയാവും പ്രവർത്തിക്കുക. ആലപ്പുഴ, കായംകുളം, ചേർത്തല, ഹരിപ്പാട്, എടത്വ, മാവേലിക്കര, ചെങ്ങന്നൂർ, മാവേലിക്കര റീജനൽ വർക്ക്ഷോപ് എന്നിവയാണ് ജില്ല ഓഫിസിലേക്ക് ലയിക്കുന്നത്. കാഷ് ആൻഡ് ടിക്കറ്റ് വിഭാഗം, റിസർവേഷൻ കൗണ്ടർ എന്നിവ പ്രാദേശിക ഓഫിസുകളിൽ തുടരും.
ഭരണം, അക്കൗണ്ട്സ് സംബന്ധമായ നടപടികൾ കാര്യക്ഷമമാക്കുന്നതിന് ചെലവ് കുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിലവിൽ കെ.എസ്.ആർ.ടി.സിയുടെ 98 ഡിപ്പോ, വർക്ക്ഷോപ്പുകളിലാണ് ഓഫിസ് സംവിധാനം പ്രവർത്തിച്ചിരുന്നത്. മൊബിലിറ്റി ഹബ് നിർമാണം പൂർത്തിയാകുന്ന മുറക്ക് ആലപ്പുഴയിൽ കെട്ടിടമാവുന്നതോടെ ജില്ല ഓഫിസ് ഹരിപ്പാട്ടുനിന്ന് തിരികെയെത്തിക്കുമെന്ന് അധികൃതർ പറഞ്ഞു.
ഡിപ്പോ നിർത്തലാക്കിയതിൽ പ്രതിഷേധം
കായംകുളം: ഏഴ് പതിറ്റാണ്ട് പഴക്കമുള്ള കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്‍റെ പദവി ഇല്ലാതാക്കുകയും ബസ് സ്റ്റോപ് ആക്കുകയും ചെയ്ത നടപടി പ്രതിഷേധാർഹമാണെന്ന് സോഷ്യൽ ഫോറം ആരോപിച്ചു. സ്റ്റാൻഡ് സംരക്ഷിക്കാൻ ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചു. പ്രസിഡന്റ് അഡ്വ. ഒ. ഹാരിസ് അധ്യക്ഷത വഹിച്ചു. ബി. ദിലീപൻ, സജീർ കുന്നുകണ്ടം, ഉദയകുമാർ ചേരാവള്ളി, മക്ബൂൽ മുട്ടാണിശ്ശേരി, എൻ.ആർ. അജയകുമാർ, സജാസ് പെരിങ്ങാല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.