ആലപ്പുഴ നഗരഹൃദയത്തിലെ പാലം പെയിൻറടിക്കുന്നു
ആലപ്പുഴ: അഴകോടെ ആലപ്പുഴ സമ്പൂര്‍ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി നഗരത്തിലെ പാലങ്ങളുടെയും കനാല്‍ കരകളുടെയും മുഖച്ഛായ മാറുന്നു. 200ലധികം ഹോട്ട് സ്പോട്ടുകളാണ് ശുചീകരിച്ചത്. ഈ സ്ഥലങ്ങളിൽ ഇനി മാലിന്യം വീഴാത്ത തരത്തിൽ നഗരസഭ ഇവിടം സൗന്ദര്യവത്കരിക്കും.
ആലപ്പുഴ കല്ലുപാലം, ഇരുമ്പുപാലം, മുല്ലയ്ക്കല് പോപ്പി പാലം, മുനിസിപ്പല്‍ ഓഫിസ് ഏണിപ്പാലം എന്നിവ പെയിന്റടിച്ച് മനോഹരമാക്കി കൈവരികളില്‍ പൂച്ചെടികള്‍ സ്ഥാപിച്ചു.
പാലത്തിന്റെ ഫ്ലോര്‍ ചിത്രകലയാല്‍ മനോഹരമാക്കുന്ന വര്‍ക്കുകള്‍ നടന്നുവരുന്നു. ആര്‍ട്ടിസ്റ്റ് ക്രീം കോര്‍ണര്‍ സുബൈറിന്റെ നേതൃത്വത്തില്‍ കലാകാരന്മാരായ ടി.ബി. ഉദയന്‍, രഘു എന്നിവരാണ് ചിത്രഭംഗി ഒരുക്കുന്നത്.
കല്ലുപാലം മുതല്‍ ചുങ്കം പള്ളാത്തുരുത്തി വരെ കനാലിന്റെ ഇരുവശവും വൃത്തിയാക്കി പൂച്ചെടികള്‍ സ്ഥാപിച്ചു. പഗോഡ റിസോര്‍ട്ടിന് സമീപത്തായി ഉപയോഗശൂന്യമായ വള്ളം പെയിന്റടിച്ച് മണ്ണുനിറച്ച് 500ഓളം ഹരാലിയ ചെടികള്‍ നട്ടുപിടിപ്പിച്ചു.
പുന്നമട ഫിനിഷിങ് പോയന്റ് നെഹ്റു പവിലിയന് എതിര്‍വശത്തെ ഹോട്ട് സ്പോട്ട് ശുചിയാക്കി പൂച്ചെടികളും ഇരിപ്പിടങ്ങളും ഒരുക്കി.
ജനറല്‍ ആശുപത്രി പരിസരത്ത് നടപ്പാതയോട് ചേര്‍ന്ന് കൈവരികളില്‍ കൊട്ടാരപ്പാലം വരെ ചെടികൾ നട്ടു. ജനറല്‍ ആശുപത്രി ചുവരുകളില്‍ ആര്‍ട്ടിസ്റ്റ് ഉദയന്റെ നേതൃത്വത്തില്‍ നഗരചരിത്രം വിളിച്ചോതുന്ന ചുവർചിത്രങ്ങളും വരച്ചു. ചെടികളുടെ സംരക്ഷണം പ്രദേശത്തെ ഓട്ടോ തൊഴിലാളികളും സമീപവാസികളും ഏറ്റെടുത്തതായി നഗരസഭാധ്യക്ഷ സൗമ്യരാജ്, ഉപാധ്യക്ഷൻ പി.എസ്.എം. ഹുസൈൻ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ബീനാ രമേശ് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.