അരൂർ മേഖലയിൽ വെള്ളത്തിലായ വീടുകൾ
അരൂര്‍: തോരാമഴയും, കിഴക്കന്‍ വെള്ളത്തിന്‍റെ വരവും, കടലേറ്റവും അരൂർ മേഖലയെ ദുരിതത്തിലാഴ്ത്തുന്നു. അരൂര്‍ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളക്കെട്ടിലാണ്. ചെറുതോടുകളെല്ലാം കവിഞ്ഞൊഴുകുകയാണ്. റോഡുകള്‍ പലതും വെള്ളത്തില്‍ മുങ്ങി.
തകര്‍ന്ന കെല്‍ട്രോണ്‍ റോഡടക്കമുള്ളയിടങ്ങളില്‍ യാത്ര ദുസ്സഹമായി. ഭുരിഭാഗം ജലനിര്‍ഗമന മാര്‍ഗങ്ങളും അടഞ്ഞതാണു വെള്ളപ്പൊക്കത്തിന് കാരണം. ദേശീയപാതയില്‍ അരൂര്‍ മുതല്‍ ഒറ്റപ്പുന്നവരെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ട്.
ബസ്സ്‌റ്റോപ്പുകളിലടക്കമുള്ള വെള്ളക്കെട്ട് യാത്രക്കാരെ കാര്യമായി ബാധിക്കുന്നു. സംസ്ഥാന പാതയില്‍ അരൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന് കീഴെ ഒന്നര അടിയോളം വെള്ളമാണ് നിറഞ്ഞിരിക്കുന്നത്. ഇവിടെ പെയ്ത്തുവെള്ളം ഒഴുകി പോകാന്‍ മാര്‍ഗമില്ല. ദേശീയപാതയില്‍ കോടംതുരുത്ത്, അരൂര്‍ പളളി കവല ,അരൂര്‍ പെട്രോള്‍ പമ്പിനു സമീപം എന്നിവിടങ്ങളിലും ശക്തമായ വെള്ളക്കെട്ടാണ്.
മഴ കനക്കുമ്പോള്‍ വെള്ളക്കെട്ടിനെതിരെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങാറുണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ ഇക്കാര്യം ഗൗനിക്കാറില്ല. കോടംതുരുത്ത് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കരുമാഞ്ചേരി ഭാഗത്ത് നിരവധി വീടുകള്‍ വെള്ളക്കെട്ടിലാണ്. അരൂര്‍, എഴുപുന്ന, തുറവൂര്‍ പഞ്ചായത്ത് പ്രദേശങ്ങളിലായി നൂറുകണക്കിന് വീടുകള്‍ വെള്ളക്കെട്ടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.