കെ-റെയിൽ: എതിർപ്പ് മറികടന്ന് സ്ഥാപിച്ച 2500 കുറ്റി പിഴുതുമാറ്റും -കൊടിക്കുന്നിൽ

'ജനസമക്ഷം' പരിപാടി രാഷ്ട്രീയതട്ടിപ്പ് ആലപ്പുഴ: മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന കെ-റെയിൽ പദ്ധതി വിശദീകരണ പരിപാടി 'ജനസമക്ഷം' രാഷ്ട്രീയ തട്ടിപ്പാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കോടതി വിധിപോലും അംഗീകരിക്കാതെ ജനങ്ങളെ വെല്ലുവിളിച്ചാണ് എല്ലാ ജില്ലയിലും പരിപാടി നടത്തുന്നത്. പിണറായി സർക്കാറിന് കോടികൾ ഉണ്ടാക്കാൻ നിയോഗിച്ച ബിനാമിയാണ് കെ-റെയിൽ എം.ഡി. വിദഗ്ധരും പരിസ്ഥിതിപ്രവർത്തകരും എതിർത്തിട്ടും പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നതിന് പിന്നിൽ കോടികളുടെ അഴിമതിയാണ്. കോവിഡ് മൂന്നാം തരംഗത്തിലും മുഖ്യമന്ത്രിക്ക് ചിന്ത ഇതിനെക്കുറിച്ച് മാത്രമാണ്. കോവിഡിനെ പ്രതിരോധിക്കാൻ ജില്ലതല യോഗംപോലും വിളിക്കാത്തവരാണ് കെ-റെയിൽ പദ്ധതിക്ക് മന്ത്രിമാരെ സംഘടിപ്പിച്ച് ഇത്തരം സമ്മേളനങ്ങൾ നടത്തുന്നത്. ആറന്മുള വിമാനത്താവളം വന്നിരുന്നെങ്കിൽ മധ്യതിരുവിതാംകൂറിന് വികസനസാധ്യതകൾ തുറക്കുമായിരുന്നു. അന്ന് സമരം ചെയ്ത മന്ത്രി പി. പ്രസാദ് അടക്കമുള്ളവരാണ് ഇപ്പോൾ കെ-റെയിലിനുവേണ്ടി പ്രചാരണത്തിനിറങ്ങുന്നത്. എതിർപ്പ് മറികടന്ന് സ്ഥാപിച്ച 2500 കുറ്റി പിഴുതുമാറ്റും. പ്രചാരണത്തിന് ഇറക്കുന്ന ലഘുരേഖകൾ കത്തിച്ച് പ്രതിഷേധിക്കും. കാർഷികനിയമങ്ങൾ പിൻവലിച്ച മോദിയെപോലെ പിണറായിക്ക് പദ്ധതി പിൻവലിക്കേണ്ടി വരുമെന്നും കൊടിക്കുന്നിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.