ആലപ്പുഴ: ആലപ്പുഴ ബൈപാസിൽ അമിതവേഗവും അപകടവും ഒഴിവാക്കുന്നതിന് ആദ്യഘട്ട ക്രമീകരണം ഈമാസം 15ന് മുമ്പ് പൂർത്തിയാക്കും. ബൈപാസിൽ അമിതവേഗം നിയന്ത്രിക്കുന്നതടക്കമുള്ള കാര്യങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്ന് ജില്ല റോഡ് സേഫ്റ്റി അധ്യക്ഷൻകൂടിയായ ജില്ലകലക്ടർ എ. അലക്സാണ്ടർ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. പാതയിൽ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ആവശ്യമായ ക്രമീകരണമൊരുക്കാൻ ദേശീയപാത-പൊതുമരാമത്ത് റോഡ് വിഭാഗം, നഗരസഭ എന്നിവർക്കാണ് നിർദേശം നൽകിയത്. വിവിധയിടങ്ങളിൽ മാർക്കിങ്‌സ്, ഹമ്പുകൾ, മഞ്ഞവരകൾ എന്നിവ ഉടൻ സ്‌ഥാപിക്കും. അപകടം പതിയിരിക്കുന്ന കൊമ്മാടി, കളർകോട് സിഗ്നൽ ജങ്ഷനുകളിൽ ആവശ്യമായ മാറ്റം വരുത്തുന്നതിനൊപ്പം രണ്ടിടത്തെയും ബസ് സ്റ്റോപ്പുകൾ മാറ്റും. സൈഡ് റോഡിൽനിന്ന് ഹൈവേയിലേക്ക് കയറുന്ന ഭാഗത്ത് സ്പീഡ് ബ്രേക്കർ സജ്ജമാക്കും. കളർകോട് നിന്നും ആലപ്പുഴ ടൗണിലേക്കുള്ള റോഡിൽ 'യു ടേൺ' നിർത്തലാക്കും. നിരീക്ഷണകാമറകൾക്കൊപ്പം വളവുകളിലും ഡിവൈഡറുകളിലും ആവശ്യമായ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കും. അപകടക്കെണിയായി മാറിയ ബൈപാസിൽ സുരക്ഷയൊരുക്കാൻ മന്ത്രി മുഹമ്മദ് റിയാസ് ഉന്നതതല യോഗം വിളിച്ചുചേർത്ത് സുപ്രധാന തീരുമാനമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി ആരംഭിച്ചത്. ബൈപാസ് തുറന്നിട്ട് ഒരുവർഷം പിന്നിടുമ്പോൾ ഒമ്പതുജീവനുകളാണ് പൊലിഞ്ഞത്. വലുതും ചെറുതുമായ 40ൽഅധികം അപകടങ്ങളിൽ അമ്പതിലേറെപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഏറ്റവുമൊടുവിൽ പിതൃസഹോദരനൊപ്പം സ്കൂട്ടറിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ 11വയസ്സുകാരി ദയയുടെ ജീവനെടുത്തതാണ് ഏറ്റവും ഒടുവിൽ നടന്ന വാഹനാപകടം. ബൈപാസ് തുറന്നനാൾ മുതൽ അപകടങ്ങൾ ഒഴിവാക്കാൻ നടപടി വേണമെന്ന നിരന്തര ആവശ്യങ്ങൾ ഉയർന്നിരുന്നു. ഇടറോഡുകളിൽനിന്നും ബൈപാസിലേക്ക് കയറുന്ന ഭാഗങ്ങളിൽ ഇപ്പോഴും സുരക്ഷസംവിധാനങ്ങളില്ല. ട്രാഫിക് സംവിധാനത്തിലെ പോരായ്മ കൊമ്മാടി, കളർകോട് ജങ്ഷനുകളിൽ പ്രകടമാണ്. ഈ സിഗ്നൽ ജങ്ഷനുകളടക്കമുള്ളവയുടെ നവീകരണവും പദ്ധതിയിൽ ഉൾപെടുത്തിയിട്ടുണ്ട്. ചിത്രമുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.