പണി നിലച്ച് അർത്തുങ്കൽ ഹാർബർ; പൂർത്തിയാക്കാൻ 114 കോടി വേണം

ഫണ്ടിനായി കേന്ദ്രത്തെ സമീപിച്ചിരിക്കുകയാണ് ചേർത്തല: അർത്തുങ്കൽ ഹാർബർ നിർമാണത്തിൽ അനിശ്ചിതത്വം. ഫണ്ടില്ലാത്തതിനാൽ പാതിവഴിയിൽ നിലച്ചിരിക്കുകയാണ് നിർമാണം. ഹാർബർ പൂർത്തിയാക്കാൻ ഫണ്ടിനായി ഫിഷറീസ് ഇൻഫ്രാസ്‌ട്രക്ചർ ബോർഡിന് പദ്ധതിരേഖ നൽകിയിട്ട് മാസങ്ങളായെങ്കിലും അനുമതിയായിട്ടില്ല. പദ്ധതി പൂർത്തീകരണത്തിന് 114 കോടി തേടിയാണ് കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്. ഫിഷറീസ് ഇൻഫ്രാസ്‌ട്രക്ചർ ബോർഡിന്‍റെ ഫണ്ടിൽ തീരുമാനമായാൽ മാത്രമേ നിർമാണം പുനരാരംഭിക്കാനാകൂവെന്നാണ് ഹാർബർ എൻജിനീയറിങ് വകുപ്പ് അധികൃതർ പറയുന്നു. പദ്ധതിയുടെ 30 ശതമാനം പ്രവർത്തനങ്ങളാണ് പൂർത്തിയായിട്ടുള്ളത്. 1250 മീറ്റർ വരേണ്ട തെക്കേ പുലിമുട്ട് 520 മീറ്ററും 450 മീറ്റർ വരുന്ന വടക്കേ പുലിമുട്ട് 260 മീറ്ററുമാണ് പൂർത്തിയായത്. പ്രധാനമായ പുലിമുട്ടുകളുടെ പൂർത്തീകരണശേഷമാണ് ലേലപ്പുരയുടെയും മറ്റുറോഡുകളുടെയും പാർക്കിങ് ഏരിയയുടെയും നിർമാണം നടക്കേണ്ടത്. ഫണ്ടിനായി മന്ത്രിമാരായ സജി ചെറിയാനും പി. പ്രസാദും നിരന്തര ഇടപെടൽ നടത്തുമ്പോഴും തീരുമാനം വൈകുകയാണ്. മാർച്ചിന് മുമ്പ് ഫണ്ടിന് അംഗീകാരമാകുമെന്നാണ് കണക്കാക്കുന്നത്. താലൂക്കിലെ തീരദേശ മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷയാണ് അർത്തുങ്കൽ ഹാർബർ. ഹാർബർ സംവിധാനം ഇല്ലാത്തതിനാൽ താലൂക്കിലെ മത്സ്യത്തൊഴിലാളികൾ ജില്ല കടന്ന് ചെല്ലാനത്തും ഫോർട്ട്കൊച്ചിയിലുമാണ് വള്ളമിറക്കുന്നത്. ഇതു ഭാരിച്ച ചെലവുവരുത്തുന്നതിനൊപ്പം മഴക്കാലത്തടക്കം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.