വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നൽകി

അരൂർ: അരൂർ ഗവ. ഹൈസ്കൂളിലെ പുതിയ കെട്ടിടത്തി‍ൻെറ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി. ശിവൻകുട്ടിക്ക് പൂർവവിദ്യാർഥികൾ പഴയ സംഗീതാധ്യാപകന് പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെടുന്ന നിവേദനം നൽകി. ടി.ജെ. സാംസണി‍ൻെറ നാലുമാസത്തെ ശമ്പളം അനധികൃതമായി തടഞ്ഞുവെക്കുകയും വ്യാജരേഖകൾ ഉണ്ടാക്കി 1999ൽ സർവിസിൽനിന്ന് നീക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഇതിനെതിരെ എറണാകുളം പൊലീസ് കമീഷണർ ഓഫിസിൽ ഈ വർഷം ജനുവരിയിൽ ടി.ജെ. സാംസൺ പരാതി നൽകിയതിന്റെ അന്വേഷണം നടക്കുകയുമാണ്. 22 വർഷം ഗവ. സർവസിൽ ജോലി ചെയ്തിട്ടും പ്രോവിഡന്‍റ് ഫണ്ട്, പെൻഷൻ, ഗ്രാറ്റ്വിറ്റി, ഡി.എ, ഡി.എ കുടിശ്ശികകൾ, എൽ.ഐ.സി തുടങ്ങിയവയുടെ തുകകളൊന്നും ലഭ്യമായിട്ടില്ലെന്ന് നിവേദനത്തിൽ പറയുന്നു. വീടും ബന്ധുക്കളുമില്ലാത്ത അവിവാഹിതനായ സംഗീതാധ്യാപക‍ൻെറ ദുരിതജീവിതം 'മാധ്യമം' നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. പകൽ മുഴുവൻ തെരുവിൽ അലഞ്ഞ് രാത്രികളിൽ കടത്തിണ്ണയിൽ അന്തിയുറങ്ങുകയും ചെയ്യുന്ന 78 കാരനായ സാംസണിന് അവശതകൾ ഏറെയാണ്. മുതുകിൽ വളരുന്ന വലിയ മുഴ ശാരീരിക അസ്വാസ്ഥ്യങ്ങൾ വർധിപ്പിക്കുകയാണ്. അർഹമായ ആനുകൂല്യങ്ങൾ വിദ്യാഭ്യാസ വകുപ്പിൽനിന്ന് അനുവദിക്കുന്നതിനാണ് പൂർവിദ്യാർഥികൾ നിവേദനം മന്ത്രിക്ക് നൽകിയത്. കാര്യങ്ങൾ വിശദമായി കേട്ട മന്ത്രി ഉടൻ പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പുനൽകി. ചിത്രം. ടി.ജെ. സാംസണിനായി നിവേദനം പൂർവവിദ്യാർഥികൾ മന്ത്രി വി. ശിവൻകുട്ടിക്ക് നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.